മരണം ഒരുലക്ഷം കടന്നു: അമേരിക്കയിൽ പതിനായിരത്തിലധികം പേരുടെ നില ഗുരുതരം
ലോകമാകെ കോവിഡ് ബാധിതരുടെ മരണസംഖ്യ ഒരുലക്ഷം കഴിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ മൂന്നരലക്ഷം പേര്‍ രോഗമുക്തരായി.കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം അരലക്ഷമാണ്. മുപ്പത് ദിവസത്തിനുള്ളില്‍ 95000 പേരാണ് മരിച്ചത്.
പകുതിയിലേറെ പേരും മരിച്ചത് നാലുരാജ്യങ്ങിളിലാണ്. ഇറ്റലിയിലും അമേരിക്കയിലും മാത്രമായി 35,000ത്തിലധികം പേര്‍ മരിച്ചു. സ്‌പെയിനിലും ഫ്രാന്‍സിലും മരണം പതിനായിരം കടന്നിട്ടുണ്ട്.
ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100,090 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,638,083 ആണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലും അമേരിക്കയിലുമാണ്. അമേരിക്കയില്‍ ഇന്ന് മാത്രമായി 1152 പേര്‍ മരിച്ചതായാണ് കണക്കുകള്‍. രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 475,659 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതില്‍ പതിനായിരത്തിലധികം പേരുടെ നില ഗുരുതരമാണ്. ഇതുവരെ 26,050 പേര്‍ രോഗമുക്തരായിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 17,843 ആയി.
രാജ്യത്ത് 24 മണിക്കൂറിനിടെ 678 പേര്‍ക്കു കൂടി കോവിഡ് രോഗം. കോവിഡ് ബാധിതരുടെ എണ്ണം 6,412 ആയി. രാജ്യത്തെ മരണ സംഖ്യ 201 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ 16002 സാംപിളുകളാണു പരിശോധിച്ചത്. 0.2 ശതമാനം സാംപിളുകള്‍ മാത്രമായിരുന്നു പോസിറ്റീവ്.