തെങ്ങും പൂക്കുലയിൽ ചെത്തിയെടുത്തുണ്ടാക്കിയ പാരമ്പര്യമല്ല: മുഖ്യമന്ത്രിക്കെതിരെ ജാതിഅധിക്ഷേപം കനക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം രൂക്ഷമാവുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും രൂക്ഷമായ ജാതി അധിക്ഷേപം നടക്കുന്നത്. യൂത്ത് കോൺഗ്രസ്- കെഎസ്‌യു സൈബർ ഗ്രൂപ്പുകളാണ് ജാതി അധിക്ഷേപവുമായി മുന്നിലുള്ളത്.
തെങ്ങു ചത്തുകാരനായ വ്യക്തി മുഖ്യമന്ത്രിസ്ഥാനത്തിരുന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലെ നിരവധി കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ നിന്നും ഇത്തരത്തിലുള്ള ജാതി അധിക്ഷേപരമായ പോസ്റ്റുകൾ ഉയർന്നുവരുന്നുണ്ട്.
മാമ്പാട് കോളേജിലെ കെ എസ് യു വിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ജാതി അധിക്ഷേപങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. തെങ്ങും പൂക്കുലയിൽ ചെത്തിയെടുത്ത് ഉണ്ടാക്കിയ പാരമ്പര്യമല്ല ഇതെന്നും ഇന്ത്യൻ സ്വാന്തന്ത്ര സമര സേനാനി മുല്ലപ്പള്ളി ഗോപാലൻ്റെ ചോരയും പാരമ്പര്യവുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പിന്താങ്ങിക്കൊണ്ടുള്ള പ്രസ്തുത പോസ്റ്റിൽ പറയുന്നുണ്ട്.
ഇത് ആദ്യമായിട്ടല്ല മുഖ്യമന്ത്രി ജാതി അധിക്ഷേപത്തിന് ഇരയാകുന്നത്. പ്രളയ സമയത്തും നിപ സമയത്തും നിരവധി തവണ അദ്ദേഹം ഇത്തരത്തിൽ രൂക്ഷമായ ജാതി അധിക്ഷേപത്തിന് ഇരയായിയിരുന്നു.