കൊവിഡിനെതിരെ കരുതൽ ഇങ്ങനെയും; കാർ വീടാക്കി ഡോക്ടറുടെ താമസം
ഭോപ്പാൽ: കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ പടപൊരുതുകയാണ്. സമ്പൂർണ ലോക്ക് ഡൗണിനോട് സഹകരിച്ച് സാമൂഹിക അകലം പാലിക്കാനാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. വൈറസ് പടരാൻ സാധ്യതയുള്ള സാഹചര്യങ്ങളുമായി ഇടപഴകുന്നതിനാൽ ആരോഗ്യപ്രവർത്തകരും കർശനമായ ജാഗ്രത പുലർത്തുകയാണ്.
കൊവിഡ് കാലത്ത് സ്വന്തം കാർ തന്നെ വീടാക്കിമാറ്റി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഭോപ്പാലിലെ ഒരു ഡോക്ടര്‍. ഭോപ്പാല്‍ ജെ.ബി ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോ. സചിന്‍ നായക് ആണ് കോവിഡ് ബാധിതരെ ചികിത്സിച്ചശേഷം സ്വന്തം കാര്‍ വീടാക്കി ജീവിക്കുന്നത്.തനിക്ക് രോഗബാധയു ണ്ടെങ്കില്‍ വീട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും അവ പകരാതിരിക്കാനുള്ള മുന്‍കരുതലിന്റെഭാഗമായാണ് ഡ്യൂട്ടിക്ക് ശേഷം കാറില്‍ താമസിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു.
ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകില്ല,ആശുപത്രിക്ക് സമീപം തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്നകാറില്‍ തന്നെ കഴിഞ്ഞുകൂടും.. വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും കൂടാതെ പുസ്തകങ്ങളും കാറിനുള്ളില്‍ ഉണ്ട്. ഡ്യൂട്ടിക്ക് ശേഷം പുസ്തകങ്ങള്‍ വായിക്കും. കുടുംബത്തോട് വിഡിയോ കോള്‍ വഴിയാണ് സംസാരിക്കുന്നത്.
സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് വീട്ടിലും പുറത്തുമൊന്നും പോകാതെ കാറിനുള്ളിൽ താമസിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സമൂഹമാധ്യമങ്ങളില്‍ ഡോക്ടറെ പ്രശംസിച്ച് പങ്കുവെച്ച ചിത്രത്തിനോട് നരവധിപ്പേരാണ് പ്രതികരിച്ചത്.