കൊറോണ വെെറസിൻ്റെ രണ്ടാം വരവും കേരളത്തിൽ അവസാനിച്ചു: രാജ്യത്തിനും ലോകത്തിനും അത്ഭുതമായി കേരളം
രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് പടരുമ്പോഴും കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനം. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തിന്റെ മൂന്നാംവരവാണ് കേരളം നേരിടുന്ന അടുത്ത വെല്ലുവിളിയെന്നാണ് വിദഗ്ദർ പറയുന്നത്.
ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണ് രോഗമുക്തരാകുന്നവരുടെ എണ്ണം. മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തില്‍ രോഗികള്‍ കുറയുന്നത്. ക്വാറന്റീന്‍ കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവര്‍ കുറഞ്ഞുവരുന്നതിനാല്‍ ഇനി രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനിടയില്ലെന്നും വിലയിരുത്തലുണ്ട്.
രാജ്യത്തെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ജനുവരി 30നു വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാര്‍ഥികളും സുഖം പ്രാപിച്ചതോടെ കേരളം രോഗമുക്തമായി.
ഇറ്റലിയില്‍നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവര്‍ വഴി രണ്ടു ബന്ധുക്കള്‍ക്കും മാര്‍ച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവായി. പിന്നീട് വിദേശത്തുനിന്നെത്തിയ നൂറുകണക്കിനു പേര്‍ക്കും അവര്‍ വഴി കേരളത്തിലെ 99 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതാണ് ഇപ്പോള്‍ ഏറെക്കുറെ പൂര്‍ണമായി നിയന്ത്രണത്തിലാകുന്നത്.
ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തില്‍ പുറത്തുനിന്നെത്തിയത് 254 രോഗികളാണ്. എന്നാല്‍ രോഗം പകര്‍ന്നതാകട്ടെ 91 പേരിലേക്ക് മാത്രം. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ പുതുതായി ആര്‍ക്കും രോഗം പകര്‍ന്നുനല്‍കിയില്ലെന്നുള്ളതും കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായ വാർത്തയാണ്.