പൂൾ ടെസ്റ്റുമായി കേന്ദ്രം; പുതിയ നീക്കം കൊവിഡ് രോഗികളുടെ വ്യക്തമായ കണക്കെടുക്കാൻ

single-img
9 April 2020

ഡൽഹി: രാജ്യത്ത് കൊവിഡ് 19 ബാധിച്ച രോഗികളുടെ കൃത്യമായ കണക്കെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പൂൾ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് അധികൃതർ. ആളുകളെ ഓരോ കൂട്ടമായി തിരിച്ച്‌ ഓരോ കൂട്ടത്തില്‍ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിംഗിന് വിധേയമാക്കുന്ന രീതിയാണ് പൂള്‍ ടെസ്റ്റ്.

ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിംഗിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി.രാജ്യത്തെ 436 ജില്ലകളിലാണ് അധികൃതര്‍ ഈ ടെസ്റ്റ് നടത്തുക. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനിടെയാണ് ഒരുപാടു പേരുടെ സാമ്പിളുകൾ പരിശോധയനയ്ക്കയക്കുന്ന ചെലവ് കുറയ്ക്കാന്‍ സ്വീകരിക്കുന്ന പൂള്‍ ടെസ്റ്റിനായി അധികൃതര്‍ ഒരുങ്ങുന്നത്.

”കോടിക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഏകദേശം ധാരണ കിട്ടും. ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേര്‍ത്ത് ചില നിശ്ചിത പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റ് നടത്തും.

അതിലൂടെ കൊവിഡ് വിമുക്തമെന്ന് അവകാശപ്പെടുന്ന ജില്ലകള്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മുക്തമാണോ എന്ന് തിരിച്ചറിയാനാവും. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ ഈ ജില്ലകള്‍ കൊവിഡ് വിമുക്ത പ്രദേശമെന്ന് നമുക്ക് ഏതാണ്ട് ഉറപ്പിച്ചു പറയാനാവും’- അധികൃതര്‍ അറിയിച്ചു”