വെള്ളം വീഞ്ഞാക്കിയ കഥ പഴയത്; കൊറോണയെ പ്രതിരോധിക്കാൻ വീഞ്ഞ് ഹാൻഡ് സാനിറ്റൈസറാക്കി ബാലി
വെള്ളം വീഞ്ഞാക്കി എന്നെല്ലാം നമ്മൾ പ്രയോഗിക്കാറുണ്ട്. എന്നാൽ കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാൻ വീഞ്ഞിനെ ഹാന്റ് സാനിറ്റൈസറാക്കി മാറ്റുകയാണ് ഇന്തോനേഷ്യയിലെ ദ്വീപായ ബാലി.
ബാലിയിലെ ഫാര്‍മസിസ്റ്റുകള്‍ കൊറോണ വൈറസ് വിരുദ്ധ ഹാന്‍ഡ് സാനിറ്റൈസറിന്റെ കുറവ് പരിഹരിച്ച രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴത്തില്‍ നിന്നുള്ള വീഞ്ഞിനെ അവര്‍ സാനിറ്റൈസറാക്കി മാറ്റുകയായിരുന്നു..
ആയിരക്കണക്കിന് ലിറ്റര്‍ പുളിപ്പിച്ച പാം വൈനില്‍ നിന്ന് 10000 ബോട്ടില്‍ സാനിറ്റൈസറാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്. ബാലി പോലീസ് മേധാവി പെട്രസ് റെയ്ന്‍ഹാര്‍ഡ്ഗോ ലോസിന്റെ ആശയമാണ് നടപ്പാക്കിയത്. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള അണുനാശിനികളുടെ ലഭ്യതക്കുറവും വിലവര്‍ധനവുമാണ് ഈ പദ്ധതിക്ക് രൂപം നല്‌കിയത്.
അരാക്ക് എന്നറിയപ്പെടുന്നജനപ്രിയവും പ്രാദേശികവുമായ 4,000 ലിറ്റര്‍ പാനീയം അദ്ദേഹം ശേഖരിച്ചു. അതിനായി പ്രാദേശിക വീഞ്ഞ് നിര്‍മ്മാതാക്കളോട് അവരുടെ സ്റ്റോക്കുകളില്‍ നിന്ന് സംഭാവന നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു മദ്യം വാങ്ങുന്നതിനായി സേനയില്‍ നിന്നും പണം സ്വരൂപിച്ചു.തുടര്‍ന്ന് വീഞ്ഞ് സാനിറ്റൈസറായി മാറ്റാന്‍ ബാലിയിലെ ഉദയാന സര്‍വകലാശാലയെ ചുമതലപ്പെടുത്തി.
ഒരാഴ്ചയ്ക്കുള്ളില്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക നുസരിച്ച് 96 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കൈകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാന്‍ ഇതിൽ ഗ്രാമ്പു, പുതിന മിശ്രിതവും ചേര്‍ത്തു.ഇതിനോടകം 10,600 കുപ്പി ഹാന്‍ഡ് സാനിറ്റൈസര്‍ അരാക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതായി അധികൃതർ അവകാശപ്പെട്ടു.