‘ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍’; പ്രവാസികളുടെ കാര്യത്തിൽപോലും കുശുമ്പ് കാണുന്നവരെ എന്തുപറയാനെന്ന് മുഖ്യമന്ത്രി

single-img
8 April 2020

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമർശനവുമായി രംഗത്ത്. കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ  കോണ്‍ഗ്രസിന്റെ സ്വരമാണ് പുറത്തുവരുന്നത്. പ്രവാസി പ്രമുഖരമായുള്ള ചര്‍ച്ച പ്രഹസനമാണെന്നാണ് അയാള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ കഥയറിയാതെ അയാള്‍ ആട്ടം കാണുകയാണെന്നും പിണറായി പറഞ്ഞു. 

ചിലയാളുകള്‍ എത്ര കാലം മാറിയാലും ഒരു തരത്തിലും മാറില്ല എന്നതിന്റെ തെളിവ് കുടിയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.  വീഡിയോ കോണ്‍ഫ്രന്‍സില്‍ ഇന്ത്യക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും അതിലുണ്ടായിരുന്നു. സാധാരണക്കാര്‍, സംഘടനാ നേതാക്കള്‍, പ്രൊഷഷണല്‍, ബിസിനസുകാരുള്‍പ്പെടെയായിരുന്നു. ആദ്യംഘട്ടത്തില്‍ അതാത് പ്രദേശങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടും അവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടും ലോകകേരളസഭ നേതാക്കള്‍ക്ക് കത്തയച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍  കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് രണ്ടും കഴിഞ്ഞതിന് ശേഷമാണ് പ്രവാസികളുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 

വീഡിയോ സൗകര്യമുള്ളവരും അതത് രാജ്യങ്ങളിൽ ഇടപെടാന്‍ പര്യാപ്തരുമായ ഇരുപത് രാജ്യങ്ങളിലെ നാല്‍പ്പതുപേരുമായാണ് കൂടിക്കാഴ്ച നടത്തിയത്. അവരില്‍ ചില ശതകോടീശ്വരന്‍മാരുമുണ്ട്. എംഎ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ എന്നിവരാണ് അവര്‍.  കൂടാതെ മുരളി തുമ്മാരുകുടി, അനിത പുല്ലയില്‍, ടി ഹരിദാസ്, എസ് ശ്രീകുമാര്‍, രവി ഭാസ്‌കര്‍, സജിത് ചന്ദ്രന്‍, ഇന്ദുവര്‍മ്മ, അബ്ദുള്ള ബാബ, ഡോ എം അനിരുദ്ധന്‍, മാധവന്‍ പിള്ള. ഇവി രാധാകൃഷ്ണപിള്ള, വര്‍ഗീസ് കുര്യന്‍, ഇഎം ജാബിര്‍, വീരാന്‍ കുട്ടി, പ്രശാന്ത് മങ്ങാട്ട് തുടങ്ങി നാല്‍പ്പോതോളം പേരുമായാണ് ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന് സംസ്ഥാനത്തിന് വേണ്ടി സംസാരിക്കാന്‍ പറ്റാത്തവര്‍ ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും പിണറായി പറഞ്ഞു. പ്രവാസിസഹോദരങ്ങള്‍ക്ക്  കരുതലേകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്താന്‍ തീരുമാനിച്ചത്. അതിനെ പോലും അസിഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെ  കുറിച്ച് എന്താണ് പറയുകയെന്നും പിണറായി ചൂണ്ടിക്കാട്ടി.