പണം ഇല്ലാത്തതിനാൽ ഒരാള്‍ക്കും ചികിത്സ മുടങ്ങരുത്; കൊവിഡ് 19 ടെസ്റ്റുകൾ സൗജന്യമായി നടത്തണം: സുപ്രീം കോടതി
രാജ്യത്തെ കൊവിഡ് 19 പരിശോധനകള്‍ സര്‍ക്കാര്‍ -സ്വകാര്യ ലാബുകളിൽ സൗജന്യമായാണ് നടത്തുന്നതെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ സൗജന്യമായി ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾ രാജ്യം പ്രതിസന്ധിയുടെ നടുവിലൂടെ പോകുമ്പോള്‍ 4500 രൂപ വരെ ഈടാക്കാനുള്ള നീക്കം നടത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു.
ഈ വിഷയത്തില്‍ അടിയന്തിരമായി കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഈ ഉത്തരവ്. സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണമോ എന്നത് പിന്നീട് ആലോചിക്കാമെന്നും ഈ ദുരന്ത സമയത്ത് കൊവിഡ് പരിശോധനക്ക് വേണ്ടി 4500 രൂപ മുടക്കാന്‍ വലിയ വിഭാഗം ജനങ്ങള്‍ക്കും കഴിയില്ല എന്നും ജസ്റ്റിസുമായ അശോക് ഭൂഷണും എസ് രവീന്ദ്ര ഭട്ടും പറഞ്ഞു.
4500 രൂപ ചികിത്സയ്ക്കായി മുടക്കാന്‍ കൈവശം ഇല്ലാത്തതിനാൽ കൊണ്ട് ഒരാള്‍ക്കും ചികിത്സ മുടങ്ങാനിട വരരുതെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജി കേട്ട ശേഷം കോടതി പറഞ്ഞു.