കേരളീയർക്ക് കഴിക്കാൻ കൊണ്ടുവന്നത് തമിഴ്നാട്ടിൽ വളമായി മാറ്റിവെച്ച 8056 കിലോ മത്സ്യം
കേരളീയരുടെ മീൻ കഴിക്കൽ മുതലെടുത്ത് അന്യസംസ്ഥാന ലോബി. തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് കമരളത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മത്സ്യക്കടത്ത് പിടികൂടിയത്.
ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗശൂന്യമായ 15,641 കിലോഗ്രാം മത്സ്യമാണ് തിങ്കളാഴ്ച പിടികൂടിയതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്നു ഇവ.
ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയത്. സംസ്ഥാനത്താകെ 216 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു.
കന്യാകുമാരി തേങ്ങാപ്പട്ടണത്ത് നിന്ന് കൊല്ലം ജില്ലയിലെ നീണ്ടകര, കല്ലുംതാഴം ഭാഗങ്ങളില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 9005 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര വിഭാഗത്തില്‍പ്പെടുന്ന മത്സ്യം കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു.