കർണാടക അതിർത്തി പ്രശ്നം: കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനപരമായ ബാധ്യത നിറവേറ്റിയില്ലെന്ന കേരളത്തിൻ്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ
ഡല്‍ഹി: കേരളവുമായുള്ള അതിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ അടച്ചിട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനപരമായ ബാധ്യത നിറവേറ്റിയില്ലെന്ന് സുപ്രീംകോടതിയില്‍ കേരളം. മംഗളുരുവിലേക്ക് ചികിത്സക്കുപോകുന്നവര്ക്ക് മാത്രമല്ല, അവശ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനും ഇത് തടസ്സം സൃഷ്ടിക്കുന്നതായും കേരളം സമര്‍പ്പിച്ച മറുപടിസത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. കാസർകോട് അതിർത്തിമേഖലയിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകുന്നവരെ പ്രവേശിപ്പിക്കാം എന്ന് കർണാടക സർക്കാർ ഇന്നലെ അറിയിച്ചെങ്കിലും ഇപ്പോഴും തലപ്പാടി ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയുന്നുണ്ട്.
അതിര്‍ത്തി അടച്ചതിലൂടെ കേരളത്തിലെ ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്ന് കേരളം ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിൽ സംസാരിച്ചിരുന്നു. അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈകോടതി വിധിക്കെതിരായ കര്‍ണാടകയുടെ അപ്പീലും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അടക്കമുള്ളവരുടെ ഹരജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ചർച്ചകൾക്ക് ശേഷം രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവാടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ കേസ് ഇന്ന് തീര്‍പ്പാകാനാണ് സാധ്യത. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്