യാത്രാവിലക്ക് പ്രഖ്യാപിക്കുന്നതിന് മുൻപ് ചൈനയിൽ നിന്ന് അമേരിക്കയിലെത്തിയത് നാലുലക്ഷം പേർ, ആയിരം പേർ വുഹാനിൽ നിന്നും
വാഷിംങ്ടൺ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയരുന്നു എന്നാൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് അമേരിക്കയിലെത്തിയത് നാലുലക്ഷം ചൈനക്കാരെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നെത്തിയ ആയിരം പേരും ഉൾപ്പെടുന്നു.
വ്യോമയാന കമ്പനിയായ വാരിഫ്ളൈറ്റിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.വൈറസ് വിവരം ചൈന പുറത്ത് വിട്ടതിന് പിന്നാലെ 1300ലധികം വിമാനങ്ങളാണ് അമേരിക്കയിലെ 17 നഗരങ്ങളിലേക്ക് പറന്നിറങ്ങിയത്.
ജനുവരിയുടെ തുടക്കത്തില്‍, ചൈനീസ് യാത്രക്കാരെ യു.എസ് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല. യാത്രാ നിരോധനത്തിന് മുമ്പ് 4,30,000 പേരാണ് ചൈനയില്‍നിന്ന് അമേരിക്കയിലെത്തിയതെന്നാണ് വിമാനക്കമ്പനികളുിടെ കണക്കുകളിൽ കാണിക്കുന്നത്.
ലോകത്താകമാനം 12 ലക്ഷത്തോളം കോവിഡ്-19 രോഗികളുള്ളതില്‍, മൂന്ന് ലക്ഷത്തിലധികം പേര്‍ അമേരിക്കയിലാണ്. നേരത്തെ ചൈനയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു . ചൈന വിവരങ്ങള്‍ മറച്ചുവെച്ചതിന് ലോകം വില നല്‍കുകയാണെന്ന് ട്രംപ് പറഞ്ഞു
ആദ്യം തന്നെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ വൈറസ്ബാധയെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നു.എന്നാൽ വൈറസ് ബാധയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈന പുറത്ത് വിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.