പള്ളികളിലെ പൊന്‍കുരിശുകൾ വിറ്റ് കിട്ടുന്ന പണംകൊണ്ട് പാവങ്ങൾക്കു വീടുണ്ടാക്കണം: സഭയെ ഞെട്ടിച്ച പ്രസ്താവനയുമായി ഡോ ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത

single-img
3 April 2020

ദേവാലയങ്ങളിയെ സ്വര്‍ണ്ണ, വെള്ളി കുരിശുകള്‍ ഇന്ന് ഉപയോഗശൂന്യമായി സ്വയം വിലപിക്കുകയാണെന്നും ഇവ വിറ്റ് കിട്ടുന്ന പണം ഒട്ടേറെ പാവപ്പെട്ടവരുടെ ജീവിതം രക്ഷിക്കാന്‍ ഉപകരിക്കുമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത. കൊറോണയുടെ പശ്ചാത്തലത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈയൊരു കാലഘട്ടത്തില്‍ വിവാഹവും മാമോദീസയും പുര കൂദാശയും ശവസംസ്‌കാരം പോലും ലളിതമായി നടത്താന്‍ വൈറസ് നന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

വിവാഹം ലളിതമായി നടത്തുന്നതിലൂടെ നാം ലാഭിച്ച പണം ഉപയോഗിച്ചാല്‍ എത്രയോ നിര്‍ധനര്‍ക്ക് കുടുംബജീവിതവും വിവാഹവും സാധ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ‘പ്രളയകാലത്ത് തടിക്കുരിശിന് നമ്മള്‍ വിലകൊടുത്തു.  എന്നാല്‍ വെള്ളം പിന്‍വാങ്ങിയപ്പോള്‍ പൊന്‍കുരിശുകള്‍ വീണ്ടും വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോടിക്കണക്കിനു ദരിദ്രര്‍ തലയ്ക്കുമീതെ ഒരു കൂരപോലുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുമ്പോള്‍ ശതകോടികള്‍ മുടക്കി നാം കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹര്‍മ്മ്യങ്ങള്‍ ഇന്ന് മാറാല പിടിച്ച് അടഞ്ഞുകിടക്കുകയാണ്. ഇനിയെന്ന് തുറക്കാന്‍ കഴിയുമെന്ന് നിശ്ചയവുമില്ല. ആ സ്ഥാനത്തൊക്കെ ചെറിയ ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍, ബാക്കി പണം കൊണ്ട് കുറെ അനാഥാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്ന് ലോക്ഡൗണ്‍ കാലത്ത് വീടില്ലാത്തിനാല്‍ വീട്ടിലിരിക്കാന്‍ കഴിയാത്ത എത്രയോ പേര്‍ക്ക് വീടുകള്‍ ഉണ്ടാകുമായിരുന്നു- അദ്ദേഹം പറഞ്ഞു. 

നിങ്ങള്‍ക്ക് ഒരേ സമയം സമ്പത്തിനെയും ദൈവത്തെയും ആരാധിക്കാന്‍ സാധ്യമല്ലെന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികള്‍ ആ യേശുവിനെ അര്‍ഥവത്തായി പിന്തുടരാന്‍ ധനാര്‍ത്തിയും ആഡംബരവും ഒഴിവാക്കണം. കൊറോണയെ ഭയന്ന് ആള്‍ദൈവങ്ങളെല്ലാം ഒളിവിലാണ്, വൈറസ് അപ്രത്യക്ഷമായാല്‍ ഇവര്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറസ് നമ്മെ കൈകഴുകാന്‍ ശീലിപ്പിച്ചു. ഈ കൈകഴുകലുകള്‍ പോലെ ജാതീയതയുടെയും വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വര്‍ഗീയതയുടെയും പുരുഷാധിപത്യത്തിന്റെയും ആഡംബരത്തിന്റെയും ധനാര്‍ത്തിയുടെയും ലഹരി ആസക്തിയുടെയുമൊക്കെ വൈറസുകളെക്കൂടി കഴുകി പുറത്താക്കുവാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.