വിനോദ സഞ്ചാര വിസയിൽ എത്തി തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു: 960 വിദേശികളെ കരിമ്പട്ടികയിൽപെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
3 April 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ നിസാമുദ്ദീനിലെ അലാമാ മർകസ് ബംഗ്ലാവാലി പള്ളിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 960 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽപെടുത്തി. ഇവരിൽ കൂടുതൽ ആളുകളും ഇന്തൊനീഷ്യ (379), ബംഗ്ലദേശ് (110), കിർഗിസ്ഥാൻ (77), തായ്‌ലൻഡ് (65), മ്യാൻമർ (63) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ഇന്ത്യയിലേക്ക് വിനോദസഞ്ചാര വീസയിലെത്തിയ ശേഷം മതസമ്മേളനത്തിൽ പങ്കെടുത്തു എന്നതാണ് കുറ്റം. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്. സഞ്ചാര വീസയിലെത്തി തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 42,000 വിദേശികളെ ഇതുവരെ കരിമ്പട്ടികയിൽപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു.

നിലവിൽ ഉള്ളവരിൽ പലരും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലാണ്, കുറേപ്പേർ കോവിഡ് ബാധിച്ച് ക്വാറന്റീനിലും. ഡൽഹി പോലീസ് കമ്മിഷണർക്കും വിവിധ സംസ്ഥാന ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച സന്ദേശത്തിൽ ഇവർക്കെതിരെ നിയമനടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അമേരിക്ക, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ ഉണ്ട്. കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 295 പേരിൽ കോവിഡ് പരിശോധന പോസിറ്റീവായി. അതേപോലെ തന്നെ കഴിഞ്ഞ ദിവസം രാജ്യത്തു സ്ഥിരീകരിച്ച 60 കോവിഡ് കേസുകളും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു