ട്രംപിന് കൊറോണയില്ല: രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ട്രംപിന്റെ രണ്ടാമത്തെ സ്രവ പരിശോധനാഫലവും നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടർ സീൻ കോൺലി അറിയിച്ചു.
പ്രസിഡന്റ് ആരോഗ്യവാനാണെന്നും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും കോൺലി കൂട്ടിച്ചേർത്തു. രാജ്യത്ത് വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ തന്റെ ഭരണകൂടം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇതിൻ്റെ ഭാഗമായി രാജ്യത്തെ നഴ്സിംഗ് ഹോമുകൾക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ന്യൂയോര്‍ക്ക് ഉള്‍പ്പെടെ രോഗംപടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും ട്രംപ് നല്‍കിയിട്ടുണ്ട്. അതേസമയം യുഎസില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കടന്നു. 242,182 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്.