നിസാമുദ്ദീന്‍ മര്‍ക്കസ് ഒഴിയാന്‍ തയ്യാറായില്ല, അമിത്ഷാ ഇടപെട്ടു, രാത്രി രണ്ടു മണിക്ക് ഡോവല്‍ എത്തി

single-img
2 April 2020

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയ മതസമ്മേളനം നടന്ന ബംഗളേ വാലി മസ്ജിദില്‍നിന്ന് മര്‍ക്കസ് നേതാവ് മൗലാന സാദിനോട് ഒഴിയാന്‍ ഡല്‍ഹി പോലീസ് നല്‍കിയ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ രാത്രി രണ്ടു മണിക്കു പ്രശ്‌നത്തില്‍ ഇടപെട്ടതായി സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോവല്‍ ഇടപെട്ടതെന്നാണ് ദേശീയ മാധ്യമം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 28 രാത്രി രണ്ടു മണിക്ക് അജിത്ത് ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി കൊറോണ ടെസ്ററിനു വിധേയനാവണമെന്നും സ്വയം സമ്പര്‍ക്കവിലക്കില്‍ പോവണമെന്നും മൗലാന സാദിനോട് നിര്‍ദേശിക്കുകയായിരുന്നു.തെലങ്കാനയിലെ കരിംനഗറിലുള്ള ഒമ്പത് ഇന്തോനേഷ്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 18-നുതന്നെ വ്യാപനസാധ്യതയുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഇടപെടാന്‍ അമിത് ഷാ ഡോവലിനെ നിയോഗിച്ചത്.

മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിര്‍ദേശവും അടുത്ത ദിവസം തന്നെ നല്‍കിയിരുന്നു. ഡോവലിന്റെ ഇടപെടലിനു ശേഷമാണ് മാര്‍ച്ച് 27, 28, 29 തീയ്യതികളില്‍ തങ്ങളുടെ 167 പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാനും പള്ളി അണുവിമുക്തമാക്കാനും മര്‍ക്കസ് തയ്യാറായതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വിവിധ സംസ്ഥാനക്കാരും വിദേശികളും വ്യാപകമായി കോവിഡ് നിരീക്ഷണത്തിലായതോടെ തബ്‌ലീഗി ജമാഅത്ത് പ്രാര്‍ഥനാ സമ്മേളത്തിനു വേദിയൊരുക്കിയ ദക്ഷിണ ഡല്‍ഹിയിലുള്ള നിസാമുദീനിലെ അലാമി മര്‍ക്കസ് ബാംഗിള്‍വാലി മസ്ജിദ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. തബ്‌ലീഗി ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദീന്‍ മര്‍ക്കസിലെ ആറു നില കെട്ടിടത്തില്‍ ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ മുന്നൂറോളം പേരെ പള്ളിയില്‍ തന്നെ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റു നിരീക്ഷണകേന്ദ്രങ്ങളിലും പ്രവേശിപ്പിക്കുകയായിരുന്നു.