കൊവിഡ് ഭേദമായ ആളെ ഭാര്യ വീട്ടില്‍ കയറ്റിയില്ല; മറ്റൊരിടത്ത് രോഗം ബാധിച്ചയാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്തു; ബോധവല്‍ക്കരണം ആവശ്യമെന്ന് മുഖ്യമന്ത്രി

single-img
2 April 2020

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇത്രയധികം ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടും ചിലയിടങ്ങളിലെങ്കിലും പൊതു ജനങ്ങളുടെ ഇടയിൽ ഇനിയും അജ്ഞത നിറഞ്ഞു നിൽക്കുകയാണ്. അതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടി കാണിച്ച ചില സംഭവങ്ങൾ.കൊവിഡ് 19 വ്യാപനത്തിനിടെ രോഗം ബേധമായ ഒരാളെ വീട്ടില് കയറ്റാന്‍ ഭാര്യ വിസമ്മതിച്ചു. മറ്റൊരിടത്ത് രോഗം ബാധിച്ചയാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായതായാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്തരം മാനസിക വിഷമമുണ്ടാക്കുന്ന വാര്‍ത്തകള്‍ തടയാന്‍ കൗണ്‍സിലിങ്ങും ബോധവല്‍ക്കരണ പരിപാടികളും സജീവമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍…

ചില വാര്‍ത്തകള്‍ വല്ലാത്ത അസ്വസ്ഥ്യമുണ്ടാക്കുന്നതാണ്. കൊവിഡ് ബാധിച്ച ഒരാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്ത വാര്‍ത്ത കണ്ടു. രോഗം പൂര്‍ണമായും മാറി തിരിച്ചെത്തിയ ആളെ ഭാര്യ വീട്ടില്‍ കയറ്റയില്ല എന്നതും ഈ ഘട്ടത്തിലുണ്ടായി. ഒടുവില്‍ ജില്ലാ ഭരണകൂടത്തിന് അയാള്‍ക്ക് മറ്റൊരിടത്ത് താമസമൊരുക്കേണ്ടതായ വന്നു. അജ്ഞതകൊണ്ടും തെറ്റിദ്ധാരണകൊണ്ടും ഭയം കൊണ്ടുമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ കൗണ്‍സിലിങ്ങും ബോധവല്‍ക്കരണ നടപടികളും ശക്തിപ്പെടുത്തണമെന്നാണ് കാണുന്നത്. കൊറോണ സംബന്ധിച്ച് പല തെറ്റിദ്ധാരണാജനകമായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന അറിയിപ്പുകള്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും, മറ്റുള്ളവ കണ്ടെത്തി തടയും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു, ഇവരില്‍ കാസര്‍കോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം,തൃശ്ശൂര്‍, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതവും പാലക്കാട് ഒരാളുമാണുള്ളത്. ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.

622 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 7256 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ രോഗബാധയുണ്ടായവരില്‍ 191 പേര്‍ വിദേശത്ത് നിന്നെത്തി. ഏഴ് പേര്‍ വിദേശികള്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേര്‍. നെഗറ്റീവായത് 26. ഇവരില്‍ നാല് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.