ഈ നാട്ടിലേക്ക് കൊറോണ കൊണ്ടുവന്നത് പട്ടിണിപ്പാവങ്ങളല്ല; പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണൻ
കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശങ്കയോടെ പലായനം ചെയ്ത രാജ്യത്തെ തൊഴിലാളികളെ വിമർശിച്ച് പലരും രംഗത്തുവന്നിരുന്നു. എന്നാൽ ലോക്ക് ഡൗണില്‍ ആശങ്ക നിറഞ്ഞ് പലായനം ചെയ്യുന്ന പട്ടിണി പാവങ്ങളെ വിമര്‍ശിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് ഗായകൻ ഹരീഷ് വാസുദേവൻ.
നാട്ടിലെ വരേണ്യവര്‍ഗമാണ് കോവിഡ് കൊണ്ടുവന്നത്. വെറും കാലില്‍ പലായനം ചെയ്യുന്ന പട്ടിണി പാവങ്ങളോട് അവജ്ഞ കാണിക്കുന്നവരോട് പുച്ഛം ആണെന്നും ഹരീഷ് കുറിച്ചു. പണ്ട് താനും ഇത്തരത്തിൽ ചിന്തിച്ചിട്ടുണ്ട്. ആ നിലപാട് തെറ്റാണ് എന്ന ഉറപ്പ് വന്നത് കൊണ്ട് തിരുത്തുകയാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
‘അല്ലെങ്കിലും ഇവറ്റകൾക്കൊന്നും വൃത്തിയും വെടിപ്പും വിദ്യാഭ്യാസവും ഒന്നും പണ്ടേ ഇല്ല എന്നേ … ‘
രണ്ടു നില വീട്ടിലിരുന്ന് ചായയും കടിയും കഴിച്ചോണ്ടു , നെറ്ഫ്ലിസ് ഉം , രാമായണവും ഒക്കെ കണ്ടോണ്ടിരിക്കുമ്പോൾ – വെറും കാലിൽ പാലായനം ചെയ്യന്നവരോട് , പരസ്യമായി മൃഗങ്ങളെ പോലെ ബ്ലീച് ഇൽ കുളിപ്പിക്കപ്പെടുന്നവരോട് – ചുമ്മാ ഇരുന്നു അവജ്ഞ കാണിക്കുന്നവരോട് ഒരുലോഡ് വെറും പുച്ഛം . നാട് തെണ്ടി കോവിഡ് ഈനാട്ടിൽ കൊണ്ടുവന്നത് പട്ടിണി പാവങ്ങൾ അല്ല , ഞാൻ ഉൾപ്പെടുന്ന ഇവിടുത്തെ വരേണ്യ വർഗം ആണ്.
അത് കൊണ്ട് കൈ കഴുകി ഭക്ഷണവും കഴിച്ചു ഒരു ഭാഗത്തു ഇരുന്നാട്ടെ … ഇന്നലെ വരെ ഈ പാലായനം ചെയ്യുന്ന പട്ടിണി പാവങ്ങൾ അടിച്ച പെറോട്ട swiggy വഴി വാങ്ങി വിഴുങ്ങിയവർക്ക് പെട്ടെന്ന് ഉണ്ടാവുന്ന ഈ germophobia യുടെ ലളിതമായ പേരാണ് പ്രിവിലേജ് . അത് എടുത്ത് വിളമ്പരുത് , അപേക്ഷ ആണ്.
നബി :പണ്ട് താനും ഇജ്ജാതി വർത്താനം പറഞ്ഞിട്ടില്ലേ പട്ടരെ എന്ന് ചോദിക്കുന്നവരോട് – പറഞ്ഞിട്ടുണ്ട് , ആ നിലപാട് തെറ്റാണ് എന്ന ഉറപ്പ് വന്നത് കൊണ്ട് തിരുത്തുന്നു .”