ഒരു ദിവസം രണ്ടു നേരത്തേക്ക് ആറുലാർജ്; മദ്യത്തിനായി ഡോക്ടറുടെ കുറിപ്പടിയുമായി അബ്കാരി കേസ് പ്രതിയും
ഡോക്ടറുടെ കുറിപ്പ് ഹാജരാക്കിയാൽ അത്യാവശ്യക്കാർക്ക് മദ്യം ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം വന്നതോടെ നിരവധിപ്പേരാണ് അപേക്ഷയുമായെത്തുന്നത്. അക്കൂട്ടത്തിൽ മദ്യത്തിനായെത്തിയവരിൽ അബ്കാരി കേസിലെ പ്രതിയും ഉൾപ്പെടുന്നു. പാലക്കാട് കൊല്ലങ്കോട് റേഞ്ചിലാണ് ഡോക്ടറുടെ കുറിപ്പുമായി ഇയാൾ മദ്യത്തിനപേക്ഷിച്ചത്.
പാലക്കാട് ജില്ലയില്‍ രണ്ടു പേരാണ് മദ്യത്തിനായി അപേക്ഷ നല്‍കിയത്. രണ്ടു പേരും കൊല്ലങ്കോട് സ്വദേശികളാണ്. മുതലമട പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടറുടെ കുറിപ്പടിയുമായാണ് ഇവര്‍ എക്സൈസ് ഓഫീസിലെത്തിയത്. എന്നാല്‍ കുറിപ്പടിയില്‍ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല.
മദ്യ കമ്പനിയുടെ പേര് വിശദീകരിച്ച് ആറ് ലാര്‍ജ് ഒരു ദിവസം രണ്ടു നേരം എന്നത് മാത്രമാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് രണ്ടു പേരെയും തിരിച്ചയച്ചു. ഇതിലൊരാള്‍ നാലു മാസം മുന്‍പ് അബ്കാരി കേസില്‍ അറസ്റ്റിലായതാണ്. അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതായിരുന്നു കേസ്. ഇതുമായി ചിറ്റൂര്‍ കോടതിയില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചതും സമീപകാലത്താണ്.