ഇന്ത്യക്കാരെ സംബന്ധിച്ച് പ്രാധാന്യമില്ലാത്ത വാർത്ത: അസംസ്‌കൃത എണ്ണ വില 18 വര്‍ഷത്തെ താഴ്ന്നനിലയിലേക്ക് കൂപ്പുകുത്തി
അസംസ്‌കൃത എണ്ണ വില കോവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞു. 18 വര്‍ഷത്തെ താഴ്ന്നനിലയിലേക്ക് എണ്ണ വില കൂപ്പുകുത്തി. ലോകമൊട്ടാകെ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ ലോക സമ്പദ്‌വ്യവസ്ഥയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് ആവശ്യകത കുറഞ്ഞതാണ് എണ്ണവിലയില്‍ നിലവിൽ പ്രതിഫലനമുണ്ടാക്കിയിരിക്കുന്നത്.
അസംസ്‌കൃത എണ്ണ വില ബാരലിന് 20 ഡോളര്‍ എന്ന നിലയിലാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് 22 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് ലോകരാജ്യങ്ങള്‍ പലതും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ എണ്ണ കമ്പനികളും നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
എന്ന്ാൽ ഇന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണെന്നുള്ളതാണ് രസകരം. അസംസ്‌കൃത എണ്ണവില ഗണ്യമായി താഴ്ന്നിട്ടും അതിന് അനുപാതികമായ കുറവ് ഇന്ധനവിലയില്‍ വരുത്താന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല. അതിനിടെ, വരുമാനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.