`കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾക്കു നേരേ ലാത്തിച്ചാർജ് നടത്തി സിപിഎം സർക്കാർ´: നുണപ്രചരണവുമായി പിസി വിഷ്ണുനാഥ്
സംസ്ഥാന സർക്കാരിനെതിരെ നുണപ്രചരണവുമായി കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. അതിഥി തൊഴിലാളികളെ സിപിഎം സർക്കാർ ലാത്തിച്ചാർജ് ചെയ്തുവെന്ന ആരോപണമാണ് പിസി വിഷ്ണുനാഥ് ട്വിറ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്.
`സിപിഎമ്മുകളുടെ ക്ലാസിക് കേസ് കാപട്യം. ദില്ലി കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് അവർ കണ്ണുനീർ ഒഴുകും, പക്ഷേ കേരളത്തിൽ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് നേരേ ലാത്തിചാർജ് ചെയ്യാൻ നിർദ്ദേശം നൽകും.´- വിഷ്ണുനാഥ് പറയുന്നു.
ഇതിനിടെ അതിഥി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു ബംഗാള്‍ സ്വദേശി അറസ്റ്റിലായി. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. വിലക്ക് ലംഘിച്ചു, ആളുകളെ വിളിച്ചുകൂട്ടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളുടെ ഫോണ്‍ അടക്കം പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മറ്റുതൊഴിലാളികളോട് കൂട്ടമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നതായി ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.