അതിഥി തൊഴിലാളികളുടെ ഇടയിൽ അവരിലൊരാളായി കരുണാകരേട്ടൻ: മലയാളികളുടെ ഹൃദയം കവർന്ന് ഈ ഹോം ഗാർഡ്
കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി രാജ്യാത്താകെ 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടെ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും അവശ്യസാധനങ്ങൾ വാങ്ങുന്നതിനും അവശ്യ സർവീസുകൾക്കും മാത്രം പുറത്തിറങ്ങുക എന്ന സ്ഥിതിഗതി സംജാതമായി. ഇതിനിടെ കഴിഞ്ഞ ദിവസം ചങ്ങനാശേരി പായിപ്പാട് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള നാലായിരത്തോളം അതിഥി തൊഴിലാളികൾ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
പായിപ്പാടെ തൊഴിലാളികളോട് കലക്ടറും എസ്പിയും നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ഇവർ പിരിഞ്ഞുപോകാൻ തയാറായത്. ഇവർക്ക് ബോധവത്കരണവുമായി രംഗത്തെത്തിയ ഒരു ഹോം ഗാർഡിന്റെ സമയോചിതമായ പ്രവർത്തനമാണ് ഇപ്പോൾ കൈയടി നേടുന്നത്.
നിങ്ങൾക്ക് ഭക്ഷണം, വെള്ളം, വസ്ത്രം ഇതൊക്കെ കിട്ടുന്നുണ്ടോ..? ഉണ്ട് സാർ.. രാജ്യത്ത് നടക്കുന്ന കൊറോണ വൈറസിനെ പറ്റി നിങ്ങൾക്ക് അറിയാമോ? അറിയാം സർ..’ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണ്..’ ഇങ്ങനെ പോകുന്നു ബോധവൽക്കരണം.
ഹോം ഗാർഡ് അതിഥി തൊഴിലാളികളോട് അവരുടെ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന വിഡിയോ ഏറെ ഹൃദ്യമാണ്. മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ കരുണാകരൻ എന്ന ഹോം ഗാർഡാണ് തൊഴിലാളികളോട് ഒരു അധ്യാപകൻ്റെ സ്ഥാനത്തു നിന്നും കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്നത്.
എത്ര ദിവസം ഇത്തരത്തിൽ കിഴയേണ്ടി വരും എന്ന ആശങ്ക പങ്കുവയ്ക്കുന്ന തൊഴലാളികളോട് കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപ്തിയും അത് ലോകത്താകമാനം വിതച്ച നാശനഷ്ടവും വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ വൈറസ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ഇന്ത്യയിൽ അങ്ങനെ ആകാതിരിക്കാനാണ് ഇത്തരം നടപടികളെന്നും ഹിന്ദിയിൽ അവർക്ക് പറഞ്ഞു കൊടുക്കുന്നു.
ഉദ്യോഗസ്ഥൻ പറയുന്നത് വളരെ ആകാംക്ഷയോടെ കയ്യും കെട്ടി നിന്നു കേൾക്കുന്ന തൊഴിലാളികളെയും കാണാം. നിങ്ങൾ ഒന്നുകൊണ്ടും പേടിക്കരുതെന്നും വെള്ളവും ഭക്ഷണവും എല്ലാം സർക്കാരും പഞ്ചായത്തും ചേർന്ന് എത്തിക്കുമെന്നും എന്തെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അത് പൊലീസുകാരോട് പറയാൻ മടിക്കേണ്ടെന്നും കരുണാകരൻ വ്യക്തമാക്കുന്നു.