ചെെന പറഞ്ഞത് കള്ളം? ഓരോദിനവും കെെമാറിയത് 3500 ചിതാഭസ്മ കുടങ്ങൾ; കൊറോണ ബാധിച്ച് വുഹാനിൽ മരിച്ചത് 42,000 പേർ

കൊറോണയിൽ ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്ന് വെളിപ്പെടുത്തൽ. വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർതന്നെ പറയുന്നത്. ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീർത്തും ശരിയല്ലെന്നാണ് ഇപ്പോൾ ചൈനയിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങളെന്ന് കേരള കൗമുദി പറയുന്നു. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നിൽ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കൾക്കായി നൽകിയത് എന്നാണ് വുഹാൻ നിവാസികൾ പറയുന്നത്. ഇക്കാര്യമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. അതായത്, ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മമാണെന്നും വെളിപ്പെടുത്തലുണ്ട്. 

ഹാൻകോവ്, വുച്ചാങ്, ഹാന്യാങ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളോട് പറഞ്ഞിരിക്കുന്നത് അവരുടെ മരിച്ച ബന്ധുക്കളുടെ ചിതാഭസ്മം ഏപ്രിൽ 5 ന് മുൻപ് ലഭ്യമാക്കാം എന്നാണ്. ഹാൻകോവ് മേഖലയിൽ മാത്രം രണ്ടു ദിവസങ്ങളിലായി 5000 ചിതാഭസ്മ കുടങ്ങൾ നൽകിയിരുന്നു. പ്രവിശ്യയിൽ ലോക്ക്ഡൗണിന് അല്പം അയവുവരുത്തിയ സമയത്താണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ചൈന യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുന്നത് രോഗത്തെക്കുറിച്ചുള്ള പഠനത്തെ മാത്രമല്ല, ലോകമൊട്ടാകെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളേയും വിപരീതമായി ബാധിക്കും എന്ന് കരുതുന്നവരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കണക്കുകൾ ശരിയല്ലെങ്കിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ കാണുന്നതല്ല അതിനും ഇരട്ടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.