കോവിഡ് 19: വെൽഫെയർ പാർട്ടി 10,000 സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കും

single-img
29 March 2020

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ – ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാറുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി 10,000 സന്നദ്ധ പ്രവർത്തകരെ ആദ്യഘട്ടത്തിൽ രംഗത്തിറക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭക്ഷണം, സാന്ത്വന പരിചരണം, അഗതി – അവശ വിഭാഗ പരിചരണം, സോഷ്യൽ വളണ്ടിയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും. സംസ്ഥാന ആരോഗ്യവകുപ്പുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചും സ്വന്തം നിലക്കും വളണ്ടിയർമാർ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യ വകുപ്പിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വളണ്ടിയർമാർ സേവന പ്രവർത്തനങ്ങൾ നിർവഹിക്കുക. സന്നദ്ധം വെബ് പോർട്ടലിൽ വളണ്ടിയർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ പരിഹരിക്കാൻ അധികൃതർ ശ്രദ്ധിക്കണം.

സർക്കാർ മർഗ്ഗനിർദ്ദേശങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നിർവഹിക്കാൻ മുന്നോട്ട് വരുന്നവർക്ക് അതിനുള്ള സഹകരണാത്മകവും സുതാര്യവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിലും സന്നദ്ധ പ്രവർത്തകരുടെ എണ്ണം 200 ആയി സർക്കാർ നിജപ്പെടുത്തിയത് ഇതിന് തടസ്സങ്ങളുണ്ടാക്കും. സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രത്യേക സംഘടനകളുടെ ആഭിമുഖ്യത്തിൽ മാത്രം നടത്താനുള്ള കുറുക്കുവഴികൾ ഇതിലൂടെ സംജാതമാകുമെന്ന് ന്യായമായും ആശങ്കിക്കുന്നു. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സംഘടനകളെയും സന്നദ്ധ – സേവന കൂട്ടായ്മകളെയും ഭരണകൂടം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇവിടെയുള്ള വിവിധ സംഘടനകൾക്കും കൂട്ടായ്മകൾക്കും ഒരുമിച്ചു നിന്ന് പലതും ചെയ്യാനാകും. കഴിഞ്ഞ വർഷങ്ങളിൽ കേരളം കണ്ട രണ്ട് പ്രളയവേളയിലും അത് ബോധ്യപ്പെട്ടതാണ്. കേരളത്തിലെ പാർപ്പിട പ്രശ്നം, ചികിത്സ, ആരോഗ്യം, അഗതി – അനാഥ – വയോജന സംരക്ഷണവും പരിപാലനവും, വിദ്യാഭ്യാസം, കുടിവെള്ളം, പുനരധിവാസം, രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസം തുടങ്ങി എണ്ണമറ്റ മേഖലകളിൽ സർക്കാറിതര സംവിധാനങ്ങൾ നടത്തിയ സേവനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അഭാവത്തിൽ കേരളം കൂടുതൽ ദുരിത പൂർണ്ണമാകുമായിരുന്നു. മാത്രമല്ല, ഫണ്ട് വിനിയോഗത്തിലും സഹായങ്ങൾ അർഹരിലേക്ക് എത്തുന്നതിലും സുതാര്യത ഉറപ്പ് വരുത്താനും സ്വജനപക്ഷപാതിത്വം ഒഴിവാക്കാനും വിവിധ സംഘടനാ പ്രാതിനിധ്യമുള്ള സംവിധാനം ഉണ്ടാവുകയാണ് വേണ്ടത്. പ്രളയഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുകളും ഇതിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തുന്നു.

അതു കൊണ്ട് സർക്കാറിതര സാധ്യതകളെയും സംവിധാനങ്ങളെയും ആവശ്യം വേണ്ട വ്യവസ്ഥകളോടെ ചിട്ടപ്പെടുത്തി ഫലപ്രദമായ രീതിയിൽ കോഡിനേറ്റ് ചെയ്യുകയാണ് സംസ്ഥാന – ജില്ലാ ഭരണകൂടങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്. വരുന്ന ദിവസങ്ങളിൽ സംസ്ഥാനം നേരിടാൻ പോകുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും സർക്കാർ സംവിധാനങ്ങൾ കൊണ്ട് മാത്രം അഭിമുഖീകരിക്കാൻ സാധിക്കുകയില്ല. സർക്കാറിതരമായ വിവിധ സംവിധാനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങളും മേൽനോട്ടങ്ങളും ആവശ്യമെങ്കിൽ പരിശീലനങ്ങളും നൽകി ഫലപ്രദമായ രീതിയിൽ സേവന – സന്നദ്ധ പ്രവർത്തന സജ്ജരായ മനുഷ്യവിഭവത്തെ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചാണ് സംസ്ഥാന – ജില്ലാ ഭരണകൂടങ്ങൾ ആലോചിക്കേണ്ടത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്ക് തികഞ്ഞ ജാഗ്രത വേണമെന്നതിൽ സംശയമില്ല. എന്നാൽ അതിന്റെ പേരിൽ സമൂഹത്തിന് മുതൽക്കൂട്ടാകുന്ന സാമൂഹിക ബന്ധങ്ങളെ അതിരു വിട്ട് നിയന്ത്രിക്കുന്ന സമീപനം ആശാസ്യകരമല്ല. ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും അകറ്റാൻ കോവിഡ് ദുരിതാശ്വാസ – സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ വെൽഫെയർ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളും പ്രവർത്തകരും കർമ്മരംഗത്തുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.