യേശുവിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കുക, നേരിട്ട് സമ്പർക്കം പുലർത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്തുക
മത പഠന ക്ലാസിലും കൊറോണ എഫ്ക്ടാണ്. യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ എന്നുള്ളതാണ് ജനങ്ങളെ രസിപ്പിക്കുന്ന ചോദ്യം. യേശുവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനും നിർദ്ദേശമുണ്ട്. പൂർണമായി ഓൺലൈനിലേക്ക് മാറിയ മതബോധന ക്ലാസുകളിലെ ചോദ്യങ്ങളാണിവ.
വേനലവധിക്കാലത്ത് പള്ളികളിൽ മതബോധന ക്ലാസുകൾ ഉണ്ടാകാറുണ്ട്. ഇത്തവണ എല്ലാം ഓൺലൈനിലേക്ക് മാറി. അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ടാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്.
വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികൾക്ക് ഒരേസമയം ബൈബിളിനെക്കുറിച്ചും കോവിഡിനെക്കുറിച്ചും അവബോധമുണ്ടാകാനാണ് വികാരി ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്. പള്ളിയിലെ മതബോധനസംഘം ഒപ്പംനിന്നു. യേശുവിന്റെ റൂട്ട്മാപ്പ് മനസ്സിലാകണമെങ്കിൽ ബന്ധപ്പെട്ട സുവിശേഷഭാഗങ്ങൾ വായിക്കണം.
നാല് സുവിശേഷകരിൽ രണ്ടുപേർ യേശുവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരായിരുന്നില്ല. ഇത്തരം കാര്യങ്ങൾ കോവിഡുമായി ബന്ധപ്പെടുത്തുമ്പോൾ കൗതുകത്തോടൊപ്പം അറിവും കുട്ടികൾക്ക് ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.