സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായി ലോകരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ
ലോകമെങ്ങും കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ ഇതാ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആയിരക്കണക്കിന് വിശ്വാസികളും തീര്‍ത്ഥാടകരും നിറഞ്ഞുനില്‍ക്കാറുള്ള സെന്റ് പീറ്റേഴ്സ് ചത്വരം ആളും അനക്കവുമില്ലാദി കിടന്നപ്പോൾ അവിടെ ഏകനായി നിന്നാണ് മാര്‍പാപ്പ ലോകരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. ആളുകൾ നേരിട്ട് കാണാൻ ഇല്ലായിരുന്നുവെങ്കിലും ടെലിവിഷനിലൂടെ ലോകം മാര്‍പാപ്പയെ കേള്‍ക്കുന്നുണ്ടായിരുന്നു.
സാധാരണയായി പ്രസന്നമായ മുഖത്തോടെ എപ്പോഴും സംസാരിക്കാറുള്ള പാപ്പ ദുഃഖത്തോടെയായിരുന്നു സംസാരിച്ചുതുടങ്ങിയത്. “കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ, നമ്മുടെ ശരീരത്തിന് ആരോഗ്യം നൽകുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ,” അദ്ദേഹം പ്രാർത്ഥിച്ചു.
ഒരു മണിക്കൂർ സമയം നീണ്ടുനിന്ന ചടങ്ങിന്റെ അവസാനം ‘ഉര്‍ബി എത് ഒര്‍ബി’ ആശിര്‍വാദവും നല്‍കി. ലോകത്തിനും നഗരത്തിനും’ എന്ന അർത്ഥം വരുന്ന ഈ ആശീർവാദം പുതിയ പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്ന സമയത്തും ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിലും മാത്രമേ സാധാരണയായി നൽകാറുള്ളു.