അഞ്ചു കിലോമീറ്റർ വാഹനമോടിച്ചെത്തിയത് മൊട്ടു സൂചി വാങ്ങാൻ; വാഹനം പിടിച്ചെടുത്ത് യുവാവിനെ തിരിച്ചു നടത്തി പൊലീസ്
പത്തനംതിട്ട: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്ത് കർശനമായ പൊലീസ് പരിശോധനകളാണ് നടക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കസ്റ്റഡിയിലെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് പ്രതിദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ.
എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്ന വിരുതൻമാരും ഉണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്ന ഇത്തരക്കാർ പൊലീസിനോട് പറയാൻ ന്യായങ്ങളുെ കണ്ടെത്തിയിരിക്കും.അരി മുതൽ മൊട്ടു സൂചി വാങ്ങാൻ പോകുന്നവരുണ്ട് അക്കൂട്ടത്തിൽ. ഇത്തരക്കാരെക്കൊണ്ട് വലഞ്ഞിരിക്കുകയാണ് പൊലീസ്.
അടൂരില്‍ ശക്തമായ പരിശോധന നഗരത്തില്‍ നടക്കുമ്പോഴാണ് പറക്കോട് ഭാഗത്തുനിന്നും ഇരുചക്രവാഹനത്തില്‍വന്ന യാത്രക്കാരനെ പോലീസ് കൈകാണിച്ച് നിര്‍ത്തിയത്. എവിടേക്കാണ് യാത്ര എന്ന് ചോദിച്ച പോലീസിന് കിട്ടിയ മറുപടി. മൊട്ടുസൂചി വാങ്ങാന്‍ കടയില്‍ വരെ പോകുന്നു എന്നായിരുന്നു.
അഞ്ചുകിലോമീറ്റര്‍ ദൂരം വാഹനം ഓടിച്ച് മൊട്ടുസൂചി വാങ്ങാന്‍ എത്തിയ ആളുടെ വാഹനം ഇതോടെ പോലീസ് പൊക്കി. മൊട്ടുസൂചി വാങ്ങാന്‍ വന്ന ആള്‍ വീട്ടിലെത്താൻ പറക്കോട് ഭാഗത്തേക്ക് നടന്നുപോവുകയായിരുന്നു പിന്നീട്.