കൊറോണ ഇനി പിടിമുറുക്കുന്നത് ഈ രാജ്യങ്ങളിൽ

single-img
27 March 2020

ഭൂമിയുടെ തെക്കൻ അർദ്ധഗോളത്തിലാണ് ഇനി കൊറോണ രോഗം പൊട്ടിപുറപ്പെടാൻ സാദ്ധ്യതയുള്ളതെന്നു അമേരിക്കൻ ശാസ്ത്രജ്ഞനായ ആന്തണി ഫൗച്ചി. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കൊറോണ രോഗാണു ശക്തമാകുന്നതെന്നും ഇക്കാരണം കൊണ്ടുതന്നെ ഭൂമിയുടെ ഈ ഭാഗത്തുള്ള രാജ്യങ്ങളിൽ രോഗം പടർന്നുപിടിക്കാൻ സാദ്ധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

എത്രയും പെട്ടെന്ന് രോഗത്തെ തടുക്കുന്നതിനായി വാക്സിൻ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്തിൽ പകർച്ചവ്യാധികൾ സംബന്ധിച്ചുള്ള ഗവേഷണങ്ങൾ നയിക്കുന്ന ശാസ്ത്രജ്ഞനാണ് ആന്തണി ഫൗച്ചി.

‘ഭൂമിയുടെ തെക്കൻ അർദ്ധഗോളത്തിലുള്ള രാജ്യങ്ങൾ ശൈത്യകാലത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ. ഇവിടങ്ങളിൽ രോഗം അതിന്റെ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങുന്നത് നാം കാണുന്നുണ്ട്. ഇവിടെയുള രാജ്യങ്ങളിൽ രോഗം രൂക്ഷമാകുകയാണെങ്കിൽ അതിനെ ചെറുക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവപ്പെടും. അതുകൊണ്ട്, ഈ സൈക്കിൾ ആരംഭിക്കും മുൻപുതന്നെ നമ്മൾ, കൊറോണ രോഗത്തിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കുകയും അധികം താമസിയാതെ അത് പരീക്ഷിക്കുകയും ചെയ്യണം.’ ഫൗച്ചി പറയുന്നു.

നിലവിൽ അമേരിക്കയിലും ചൈനയിലും മാത്രമാണ് രോഗത്തിനെതിരെയുള്ള വാക്സിനുകൾ വികസിപ്പിച്ചെടുത്തതായി പറയപ്പെടുന്നത്. ഇവ ശാസ്ത്രജ്ഞർ മനുഷ്യനിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇവ വ്യാപകമായി നിർമ്മിച്ചെടുക്കാനും രോഗം പിടികൂടുന്നതിനെതിരെ പ്രയോഗിക്കാനും ഒന്ന് മുതൽ ഒന്നര വർഷം വരെ കാത്തിരിക്കണമെന്നാണ് കരുതപ്പെടുന്നത്. 

തണുപ്പുകാലത്താണ് രോഗം പടർന്നുപിടിക്കാൻ സാദ്ധ്യത കൂടുതലെന്ന് അടുത്തിടെ ഒരു ചൈനീസ് ഗവേഷണ പേപ്പറിലും പരാമർശമുണ്ടായിരുന്നു. മനുഷ്യന്റെ ശ്വസന വായുവിലുള്ള ഈർപ്പം കൂടുതൽ നേരം തങ്ങി നിൽക്കുക തണുപ്പുകാലത്താണ്. കൂടാതെ മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശൈത്യകാലത്ത് താഴ്ന്ന നിലയിലുമായിരിക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് തണുപ്പുകാലത്ത് രോഗം പടരാൻ കൂടുതൽ സാധ്യതയെന്നു വിലയിരുത്തിയിരിക്കുന്നത്.