സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി; ഞങ്ങള്‍ തയ്യാറെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊറോണ വൈറസ് വ്യാപനത്തിനെതിരായ സംസ്ഥാനത്തെ പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ ആവശ്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. നാടിനായി അണിചേരാന്‍ യൂത്ത് കോൺഗ്രസ്സിന്റെ മുഴുവൻ സജീവ പ്രവർത്തകരും സന്നദ്ധസേനയില്‍ പങ്കാളികളാവുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
കേരളത്തില്‍ ദുരന്തങ്ങളില്‍ സഹായം എത്തിക്കാനായി സംസ്ഥാനമാകെ വളന്റിയർമാർ വേണമെന്നും അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഈ അടിയന്തര സാഹചര്യത്തില്‍ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും തീരുമാനമായി. 22 വയസുമുതല്‍ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം ആളുകള്‍ അംഗങ്ങളായ സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
സന്നദ്ധ സേനയിലേക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി നടത്താന്‍ വെബ്പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയിലേക്ക് താല്‍പര്യമുള്ളവര്‍ വെബ്‌പോര്‍ട്ടില്‍ പേര്‍ ചേര്‍ക്കണം. ഇവര്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.