ലോക്ക് ഡൗൺ: നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1751 കേസുകള്‍

single-img
25 March 2020

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിന് കേരളത്തിൽ 1751 കേസുകള്‍ പോലീസ് രജിസ്റ്റർ ചെയ്തു. മാത്രമല്ല, വിവിധ ഇടങ്ങളിലായി 500 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് തുടർച്ചയായി പോലീസ് നിർദ്ദേശം ലംഘിച്ചവരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയവരെ കഴിഞ്ഞ ദിവസംതല്ലിയോടിക്കേണ്ടിവന്ന കാസർകോട് ജില്ലയിൽ ഇന്ന് 19 കേസുകള്‍ മാത്രമുള്ളത്.

ആലപ്പുഴ ജില്ലയിൽ 178 കേസുകൾ രജിസ്റ്റർ ചെയ്ത പുറമെ 100 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. കണ്ണൂർ ജില്ലയിൽ നിയമ ലംഘനത്തിന് 111 പേർ അറസ്റ്റിലായി. അവിടെ121 കേസുകൾ രജിസ്റ്റർ ചെയ്തു.50 ൽ കൂടുതൽ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ഇടുക്കി ജില്ലയിൽ ഇന്ന് 264 കേസുകൾ ചെയ്തു. കോഴിക്കോട് ജില്ലയിൽ നാനൂറോളം വാഹനങ്ങൾ കോഴിക്കോട് സിറ്റി പോലീസ് പിടിച്ചെടുത്തു. ഇപ്പോൾ ഈ വാഹനങ്ങൾ വിട്ട് നൽകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്ജ് അറിയിച്ചു. അതേസമയം തന്നെ രണ്ട് ലോറികളിലായി തലശ്ശേരിയിൽ നിന്ന് സേലത്തേക്ക് കൊണ്ട് പോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പയ്യോളി പോലീസ് പിടികൂടുകയുണ്ടായി. വാഹനത്തിൽ ഉണ്ടായിരുന്ന 69 തൊഴിലാളികളെ താൽക്കാലികമായി കരുതൽ തടങ്കലിലേക്ക് മാറ്റും.