വേലിതന്നെ വിളവു തിന്നുന്നു: കൊട്ടാരക്കരയിൽ പൊലീസുകാരൻ്റെ വീട്ടിൽ ആളെക്കൂട്ടി വിവാഹം
രാജ്യത്ത് കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൗൺ ഉൾപ്പടെ കർശന നടപടികൾ നടക്കുമ്പോഴും ചിലർ അതൊന്നും അറിഞ്ഞ മട്ടില്ല. അതും നാടു കാക്കേണ്ടവർ തന്നെ ഉത്തരവാദിത്വ ബോധമില്ലാതെ പെരുമാറിയാൽ എന്തായിരിക്കും സ്ഥിതി. അത്തരത്തിലൊന്നാണ് കൊട്ടാരക്കരയിൽ കണ്ടത്.
കൊട്ടാരക്കര വെട്ടിക്കവലയിൽ പൊലീസുകാരന്റെ വീട്ടിൽ ആളെക്കൂട്ടി വിവാഹം നടക്കുന്നതായി റിപ്പോർട്ടുകൾ. ആഡിറ്റോറിയം ഒഴിവാക്കി വീട്ടിലാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയതെങ്കിലും വലിയ ആൾക്കൂട്ടം ഇവിടെയുണ്ട്. പൊലീസുകാരന്റെ മകളുടെ വിവാഹമാണ്. സദ്യവട്ടവും മറ്റ് ചടങ്ങുകളുമൊക്കെ ഉണ്ടെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.
വീട്ടിൽ പന്തലിട്ടാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കിയത്. പരാതികൾ എത്തിയതോടെ പൊലീസ് വിവാഹ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നു കേരള കൗമുദി റിപ്പോർട്ടു ചെയ്യുന്നു. നിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ രക്ഷിതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.