കൊവിഡിനെ ചെറുക്കാന്‍ മരുന്ന്, വകതിരിവില്ലാതെ ജനങ്ങൾ: നടപടിയുമായി സര്‍ക്കാർ

single-img
25 March 2020

ഡല്‍ഹി : കൊവിഡ് രോഗ ചികിത്സയ്ക്കായി വിവേചനമില്ലാതെ ജനം മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരേ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് രോഗ ശാന്തിക്ക് മലേറിയ രോഗനിവാരണ മരുന്ന് ഫലപ്രദമാണെന്ന നിരീക്ഷണങ്ങളെത്തുടര്‍ന്ന് ജനം വലിയ രീതിയില്‍ മരുന്ന് വാങ്ങിക്കൂട്ടുന്നുമുണ്ട്. ഇതിനെതിരേ സർക്കാർ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുള്ളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കും ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന ജനങ്ങള്‍ ഫാര്‍മസികളില്‍ പോയി മരുന്ന് വിവേകമില്ലാതെ വാങ്ങിച്ചു കൂട്ടുകയാണ്. അതു കൊണ്ട് തന്നെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസിക്കാര്‍ മരുന്ന് നല്‍കരുതെന്ന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ ഹൈട്രോക്‌സിക്ലോറോക്വിന്‍ നമ്മള്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നുണ്ട്. അത് പക്ഷെ രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ആ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നതായതുകൊണ്ട് തന്നെ ഇതു നല്‍കുന്ന രോഗികളെ പിന്നീട് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മരുന്ന് എല്ലാവര്‍ക്കും ഉള്ളതല്ല’, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം മേധാവി രാമന്‍ ആര്‍ ഗംഗാഖേധ്കര്‍ പറഞ്ഞു.

അതേസമയം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു . ആഭ്യന്തര വിപണിയിൽ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. നിലവിൽ വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കോവിഡ്. മലേറിയ ഒഴിവാക്കാനും ചികിത്സിക്കാനും ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന ‘അദ്ഭുതമരുന്ന്’ കോവിഡിനും ഫലപ്രദമാണെന്നു കഴിഞ്ഞദിവസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് അറിയിച്ചിരുന്നു.ഹൈഡ്രോക്സി ക്ലോറോക്വിനു രോഗം ഭേദമാക്കാൻ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ചിരുന്നു. ഐസിഎംആർ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം.