കൊറോണ പ്രതിരോധത്തിന് മറവി രോഗമുള്ള സസ്‌പെന്‍ഷന്‍കാരന്‍ തന്നെ വേണോ?; ശ്രീറാമിന്റെ നിയമനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊന്ന കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നല്‍കിയാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെത്തിച്ചത്.
എന്നാല്‍ മെഡിക്കല്‍ ബിരുദവും, അനുഭവ പരിചയവുമുള്ള നിരവധി മുതിര്‍ന്ന ഐഎഎസുകാര്‍ സര്‍വീസിലിരിക്കെ ശ്രീറാമിനെ തിരിച്ചെടുത്തത്എന്തിനാണെന്നാണ് വിടി ബല്‍റാം ചോദിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
‘മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തില്‍ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാന്‍ പോലും തയ്യാറാകാത്ത ഒരു സസ്‌പെന്‍ഷന്‍കാരനെത്തന്നെ വേണം ഈ സര്‍ക്കാരിന് കൊറോണ പ്രതിരോധത്തിെന്റ നിര്‍ണ്ണായകച്ചുമതല ഏല്‍പ്പിക്കാന്‍!’ എന്നും പരിഹസിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
” ഡോ. ആശാ തോമസ്
ഡോ. വി. വേണു
ഡോ. എ. ജയതിലക്
ഡോ. കെ. ഇളങ്കോവൻ
ഡോ. ഉഷ ടൈറ്റസ്
ഡോ. ശർമ്മിള മേരി ജോസഫ്
ഡോ. രത്തൻ കേൽക്കർ
ഡോ. എം ബീന
ഡോ. വാസുകി
ഡോ. കാർത്തികേയൻ
ഡോ. അദീല അബ്ദുള്ള
ഡോ. ചിത്ര എസ്
ഡോ. ദിവ്യ എസ് അയ്യർ
ഡോ. രേണു രാജ്
ഡോ. നവ്ജ്യോത് ഖോസ
കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥരിൽ മെഡിക്കൽ ബിരുദമുള്ളവരാണിവരെല്ലാം. ഇനിയുമുണ്ട് പല പേരുകളും. പലരും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൂടിയാണ്.
എന്നിട്ടും മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തിൽ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തിൻ്റെ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ!”