ഓപ്പറേഷൻ കമലയുടെ പര്യവസാനത്തിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയാകും; ഇന്നു സത്യപ്രതിജ്ഞ
ഭോപാൽ : മധ്യപ്രദേശിൽ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയാകും.രാത്രി ഒന്‍പതിന് ഭോപാല്‍ രാജ്ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങ്. വൈകിട്ട് നടക്കുന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ ചൗഹാനെ ഔദ്യോഗികമായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും.ഇത് നാലാം തവണയാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജിവെച്ചതിനു പിന്നാലെയാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്.വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കമല്‍നാഖ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടർച്ചയായി 15 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാൻ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അധികാരത്തിലേറുന്നത്.
ബിജെലിയുടെ ഓപ്പറേഷൻ കമലയിലൂടെ ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിന്റെ 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് കമല്‍നാഥ് സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായത്. എംഎല്‍എമാരെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെങ്കിലും വിഫലമാവകുയായിരുന്നു.