ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവം; പ്രതികരണവുമായി പത്രപ്രവര്‍ത്തക യൂണിയന്‍
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യ ലഹരിയില്‍ കാര്‍ ഓടിച്ച് ഇടിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഘടകം രംഗത്തെത്തി.
ശ്രീ റാമിനെ സര്‍വീസിലേക്ക് സര്‍ക്കാര്‍ തിരിച്ചെടുത്തത് പത്രപ്രവര്‍ത്തക യൂണിയനായ കെയുഡബ്ല്യൂജെയുടെ അറിവോടെയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെയുഡബ്ല്യൂജെ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും യൂണിയന്‍ പ്രസിഡന്റ് കെ പി റെജി അറിയിച്ചു.
സംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ‘പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്. അതു കേരളത്തിന്റെ പൊതു മനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയിൽ വിചാരണ തുടങ്ങിയകേസില്‍ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥൻ പുറത്തുതന്നെ നില്‍ക്കട്ടെ. എന്നും കെ പി റെജി എഴുതുന്നു.