അയാളിൽ കൊറോണ എങ്ങനെയത്തി?: ആരോഗ്യ വിദഗ്ദർക്ക് ആശയക്കുഴപ്പം
തമിഴ്നാട്ടിലെ ഒരു കൊറോണ രോഗ ബാധിത സംഭവം ആശങ്കയുണർത്തുന്നു. രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്സ്പ്രസിന് കഴിഞ്ഞ 12നാണ് ഡൽഹി സ്വദേശിയായ ഇരുപതുകാരൻ തമിഴ്നാട്ടില്‍ എത്തിയത്. ജോലി തേടി വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചു. സുഹൃത്തുകള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ചികില്‍സ തേടി. എന്നാല്‍ രോഗബാധിതരുമായി ഇയാള്‍ക്കു നേരിട്ടു സമ്പര്‍ക്കമുണ്ടായതിനു തെളിവു കിട്ടാത്തതാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്.
യുവാവിൻ്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കി ചെയിന്‍ പൊട്ടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് തമിഴ്നാട് ആരോഗ്യവകുപ്പ്. രോഗബാധിതനിൽ നിന്നുള്ള വിവര ശേഖരം പ്രധാന്യമാണെങ്കിലും രോഗബാധിതരുമായി യാതൊരു തരത്തിലുള്ള സമ്പർക്കവും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് യുവാവ് ഇപ്പോഴും.
രോഗി ഇപ്പോൾ ചെന്നൈയിൽ ചികിത്സയിലാണെന്നും ഇയാളുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കർ പറഞ്ഞു. എന്നാൽ ആരിൽ നിന്നുൃമാണ് ഇയാൾക്ക് രോഗം പടർന്നതെന്നറിഞ്ഞാൽ മാത്രമേ മുന്നോട്ടുള്ള കാര്യങ്ങൾ വ്യക്തമാകുകയുള്ളു. സമൂഹവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ സജീവമാണെങ്കിലും ആശങ്കയുളവാക്കുന്ന സാഹചര്യമില്ലെന്നും ഡോ. വിജയഭാസ്കർ പറഞ്ഞു. തമിഴ്നാട്ടിൽ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.