കേരളത്തിൽ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും

single-img
22 March 2020

കേരളത്തില്‍ ഇന്ന് പുതുതായി പതിനഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടുകൂടി സംസ്ഥാനത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 64 ആയി വര്‍ദ്ധിച്ചു. കാസര്‍കോട് ജില്ലയില്‍ അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിക്കപ്പെട്ടതില്‍ ഏറെയും കാസര്‍കോട് സ്വദേശികളാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണമായും അടയ്ക്കുന്നതിന് കാസര്‍കോട് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു.

അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം. ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടലിന് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ പൊതുഗതാഗതം നിരോധിക്കും. പൊതു യാത്രാ വാഹനങ്ങള്‍ക്ക് ജില്ലയ്ക്ക് പുറത്തേയ്ക്കു പോകാനോ അകത്തേയ്ക്കു പോകാനോ സാധിക്കില്ല. അതേപോലെ തന്നെ സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന് അനുവദിക്കൂ. മറ്റുള്ള ജില്ലകളിലേയ്ക്ക് യാത്രചെയ്യാനും പാടില്ലെന്നും നിര്‍ദേശമുണ്ട്.