അവസാന ശ്വാസം വരെ കൊറോണ രോഗികളെ ശുശ്രൂഷിച്ചു: ഇറാനിലെ ഡോ. ഷിറീന്‍ റൂഹാനി കൊവിഡ് ബാധിച്ചു മരിച്ചു
ലോകത്തെ മുഴുവൻ കണ്ണുനനയിച്ച മരണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഇറാനിലെ ടെഹ്‌റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിറീന്‍ റൂഹാനി കൊവിഡ് ബാധിച്ച് മരിച്ചതായിരുന്നു ലോകത്തെ കരയിച്ചത്. അവശനായിട്ടും കയ്യില്‍ ഘടിപ്പിച്ച കാനലുമായി രോഗിയെ പരിശോധിക്കേണ്ടി വന്ന ഡോക്ടറുടെ ചിത്രം മുമ്പ് പുറത്തു വന്നിരുന്നു. ഒരുപക്ഷേ ഡോ ഷിറീന്‍ റൂഹാനിയുടെ അവസാന ചിത്രമായിരുന്നിരിക്കാമത്.
ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് ഇറ്റലിയും ഇറാനുമാണ്. വേണ്ടത്ര സൗകര്യങ്ങളോ, ഡോക്ടര്‍മാരോ, മരുന്നുകളോ ഒന്നുമില്ലാതെ ഇറാൻ പ്രയാസപെട്ടിരുന്നു. കൊറോണ ഭീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ടെഹ്‌റാനിലെ പക്ദഷ്ത് എന്ന കൊച്ചു നഗരം. വേണ്ടത്ര ഡോക്ടര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നുള്ളതാണ് വാസ്തവം.
രണ്ടും മൂന്നും ഷിഫ്റ്റുകള്‍ ഒന്നിച്ച് ചെയ്യേണ്ടി വന്നിട്ടും നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നിട്ടും താന്‍ ഡ്യൂട്ടിക്കു വരില്ലെന്നു പറയാതെ മുഴുവൻ സമയവും ഡോ. ഷിറിൻ രോഗികളെ പരിശോധിക്കുകയായിരുന്നു. ക്ഷീണിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ കയ്യില്‍ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈന്‍ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നതും വാർത്തയായിരുന്നു.
ഈ അവസ്ഥയിൽത്തന്നെ അവര്‍ പിറ്റെ ദിവസം പകലും ആശുപത്രിയില്‍ എത്തി രോഗികളെ പരിശോധിച്ചു. തീരെ ക്ഷീണിച്ച അവ്‌സഥയിലും അവര്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിച്ച ഷിറിന് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. പെട്ടെന്ന് തന്നെ അവരെ സഹപ്രവര്‍ത്തകര്‍ ടെഹ്‌റാനിലെ മാസിഹ് ഡനേഷ്‌വാരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്വന്തം കഴിവിൻ്റെ പരമാവധി പ്രയത്‌നിച്ച ശേഷം നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ശേഷമാണ് ഡേ ഷിറീന്‍ മരണത്തിന് കീഴടങ്ങിയത്. ഒരർത്ഥത്തിൽ അവരുടെ അവസാന ശ്വാസം വരെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയായിരുന്നു, അല്ലെങ്കിൽ ഓർക്കുകയായിരുന്നു.