`നിർഭയ´യെ ബസിലേക്കു വിളിച്ചുകയറ്റിയ കുട്ടിക്കുറ്റവാളി: കൂട്ടുപ്രതികൾ തൂക്കിലേറിയപ്പോൾ യഥാർത്ഥ പേരും വിവരങ്ങളും മറച്ചുവച്ച് ദക്ഷിണേന്ത്യയിൽ കഴിയുന്നു
2020 മാർച്ച് 20- നിർഭയയ്ക്ക് നീതി ലഭിച്ച ദിവസം. ഇന്ന് പുലർച്ചെ 5.30ന് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂർ (31), പവൻ ഗുപ്‌ത(25), വിനയ് ശർമ്മ (26) എന്നിവരുടെ വധശിക്ഷ നീതിന്യായ പീഠം നടപ്പിലാക്കി. ആകെ ആറുപേരായിരുന്നു ആ കൊടും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്നത്.
അതിൽ രാം സിംഗ് എന്ന മുപ്പത്തിനാലുകാരനെ 2013ൽ തിഹാർ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായപൂർത്തിയായില്ലെന്ന നിയമത്തിന്റെ അനർഹമായ ആനുകൂല്യം പറ്റി പതിനേഴുകാരനായ `കുട്ടിക്കുറ്റവാളി´ രക്ഷപ്പെടുകയായിരുന്നു.
വിചാരണവേളയിൽ സ്‌കൂൾ രേഖകൾ പരിശോധിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം നൽകി. തുടർന്ന് ബോർഡിന്റെ തിരുത്തൽ കേന്ദ്രത്തിൽ മൂന്ന് വർഷം കഴിയണമെന്നായിരുന്നു ശിക്ഷ. 2015 ഡിസംബറിൽ വിട്ടയച്ചു.തുടർന്ന് ഒരു നോൺ ഗവൺമെന്റൽ ഓർഗനൈസേഷന്റെ നിയന്ത്രണത്തിലാണ് ഇയാളുടെ ജീവിതം. സൗത്ത് ഇന്ത്യയിൽ എവിടെയോ ഒരു പാചകക്കാരനായി ഇയാൾ കഴിയുന്നുണ്ടെന്നാണ് വിവരം.
സുരക്ഷാ കരണങ്ങൾ മുൻനിർത്തി പുതിയ പേരും വിലാസവുമാണ് ഇയാൾക്ക് നൽകിയിരിക്കുന്നത്. തൊഴിലുടമയ്‌ക്കും ഇയാളുടെ മുൻകാലവിവരങ്ങൾ ലഭ്യമല്ലെന്നുള്ളതാണ് കൗതുകം. എന്നാൽ എൻ.ജി.ഒയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു പ്രത്യേക കാലയളവ് കഴിഞ്ഞാൽ നിലവിലെ ജോലി സ്ഥലത്തു നിന്ന് ഇയാൾക്ക് മറ്റൊരിടത്തേക്ക് നിയമനം നൽകുന്ന നിലപാടാണ് എൻജിഒ സ്വീകരിക്കുന്നത്. കുറ്റവാളിയുടെ കൂടുതൽ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ഇതെന്നാണ് എൻജിഒയുടെ വാദം.
ഉത്തർപ്രദേശിൽനിന്ന് 11ാം വയസിൽ വീടുവിട്ടു ഡൽഹിയിലെത്തിയ വ്യക്തിയാണ് ഈ കുട്ടിക്കുറ്റവാളി. ബസിലെ ക്ലീനറായി ജോലി ചെയ്‌തു വരികയായിരുന്നു ഇയാൾ. കരുരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാളായിരുന്നുവെന്നു വിചാരണവേളയിൽ പുറത്തുവന്ന വിവരങ്ങളാണ്.