നിപയും പ്രളയവും കല്യാണം മുടക്കികളായി ; ഇപ്പൊ വില്ലനായത് കൊറോണയും
കോഴിക്കോട്: പ്രതീക്ഷിക്കാതെ എത്തുന്ന പ്രകൃതി ദുരന്തങ്ങൾ പല മംഗള കർമ്മങ്ങൾക്കും വിലങ്ങു തടിയാകാറുണ്ട്. എന്നാൽ ജീവിത്തതിലെ ഏറ്റവും മനോഹരമായ വിവാഹ മുഹൂർത്തം പ്രകൃതി ദുരന്തം കാരണം ഒന്നിലേറെ തവണ മാറ്റി വയ്ക്കേണ്ടി വന്നാലോ.ഒന്നും രണ്ടും അല്ല കേരളത്തിൽ ക്ഷണിക്കാതെ വിരുന്നെത്തിയ മൂന്ന് ദുരന്തങ്ങളാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ പ്രേമിനും സാന്ദ്രക്കും കല്യാണം മുടക്കികളആയത്. ആദ്യം നിപയും പിന്നീട് പ്രളയവും മുടക്കിയ വിവാഹത്തിന് ഇത്തവണ വില്ലനായത് കോവിഡാണ്.
ദീർഘകാലമായി പ്രണയത്തിലായിരുന്ന പ്രേമിന്റെയും സാന്ദ്രയുടെയും വിവാഹം നിശ്ചയിച്ചത് 2018ലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ അതേ വർഷം തന്നെ മെയ് മാസത്തിൽ വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. 2018 മെയ് രണ്ടിനാണ് കോഴിക്കോട്ട് ആദ്യ നിപ സ്ഥിരീകരണമുണ്ടായത്. ഇതിനിടെ മെയ് 15ന് പ്രേമിന്റെ അമ്മാവൻ മരണപ്പെട്ടു. മരണം നടന്നതിനാൽ ഒരുവർഷത്തേക്ക് മംഗള കർമ്മങ്ങൾ നടത്തരുതെന്ന വിശ്വാസമുള്ളതിനാൽ വലിയ ആഘോഷമില്ലാതെ ഒരുക്കാമെന്ന് കരുതുന്നതിനിടെ നിപ കൂടുതൽ ശക്തമാകുകയായിരുന്നു. ഇതോടെ വിവാഹം 2019 ലേക്ക് നീട്ടിവെച്ചു.
വിവാഹം നടത്താൻ തീരുമാനിച്ചിരുന്ന 2019ലെ ഓണക്കാലം കേരളം ഒരിക്കലും മറക്കാത്ത പ്രളയക്കെടുതിയിലായിരുന്നു. അതോടെ ഇവരുടെ വിവാഹവും പ്രളയത്തിനൊപ്പം കുത്തിയൊലിച്ചുപോയി. പ്രളയദുരിതം കാരണം വിവാഹം നീട്ടിവെച്ചത് 2020 മാർച്ച് 21, 22 തീയതികളിലേക്കായിരുന്നു. അപ്പോഴാകട്ടെ ലോകമഹാമാരിയായി കൊറോണയുടെ രംഗപ്രവേശവും.അതിഥികൾക്ക് ക്ഷണക്കത്തും നൽകി ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുമ്പോഴാണ് അടുത്ത മുടക്കമെത്തുന്നത്. ഇത്തവണ വില്ലനായത് കൊവിഡ് 19.
കുടുംബത്തിലെ ആദ്യ വിവാഹമായതിനാൽ ആഘോഷപൂർവ്വം നടത്തണമെന്നത് മാതാപിതാക്കളുടെ വലിയ ആഗ്രഹമാണെന്നാണ് സാന്ദ്ര പറയുന്നത്. ദീർഘകാലമായുള്ള തങ്ങളുടെ പ്രണയത്തിെൻറ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം. ഈ വർഷം സെപ്തംബറിൽ വിവാഹം നടത്താനാണ് ഇപ്പോഴത്തെ ആലോചന.