ഒന്നില്‍ പറയുന്നത് പിണറായി വിജയന്‍ എല്ലാം അടച്ചുപുട്ടുന്നുവെന്ന്, അതേകാര്യം മോദി പറഞ്ഞപ്പോള്‍ നന്നായി എന്ന്; കൊറോണക്കാലത്തെ സന്ദീപ് വാര്യരുടെ പോസ്റ്റുകള്‍
രാജ്യമാകെ കൊറോണ ഭീഷണിയിലാണ്. സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൃത്യമായ ജാഗ്രതാ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ സജീവമായി രംഗത്തുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട കേരള സര്‍ക്കാര്‍ നേരത്തേ തന്നെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. അന്ന് ആ നിര്‍ദേശത്തെ വിമര്‍ശിച്ച് രംഗത്തുവന്ന വ്യക്തിയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണയെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുവെന്നും ബോട്ടല്‍ ബുക്കിങ്ങുകള്‍ കുറഞ്ഞുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. സംസ്ഥാന ദുരന്തം പിണറായിയോ എന്നാണ് അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യര്‍ ചോദിച്ചത്.
എന്നാല്‍ ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ഞായറാഴ്ച പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി മോദി ജനങ്ങളോട് പറഞ്ഞിരുന്നു. ആ വാക്കുകളെ ഏറ്റെടുത്താണ് സന്ദീപ് വാര്യരുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിണറായി വിജയന്‍ പറഞ്ഞപോപള്‍ എല്ലാം അടച്ചുപൂട്ടുന്നുവെന്ന് നിലവിളിച്ച സന്ദീപ് വാര്യര്‍ മോദി പറഞ്ഞപ്പോള്‍ നല്ലകാര്യമെന്ന് പറഞ്ഞ് ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പ് തെളിയിച്ചിരിക്കുകയാണ് സന്ദീപ് വാര്യര്‍.
ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം;
നായകൻ ആഹ്വാനം നൽകി കഴിഞ്ഞു. നാളെ മുതൽ കുറച്ച് ആഴ്ചകൾ ജനങ്ങൾ സ്വമേധയാ വീട്ടിൽ ഇരിക്കണം. പരമാവധി ജോലികൾ വീടിനുള്ളിൽ ഇരുന്ന് തന്നെ നിർവഹിക്കണം. അത്യാവശ്യ സേവനങ്ങൾ ചെയ്യുന്നവർ മാത്രം പുറത്ത് യാത്ര ചെയ്യണം.
ഈ ഞായറാഴ്ച , ഇരുപത്തിരണ്ടാം തീയതി കാലത്ത് 7 മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ സ്വമേധയാ രാജ്യമെമ്പാടും ജനതാ കർഫ്യു ആചരിക്കും . നമ്മൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയും. അന്ന് വൈകിട്ട് അഞ്ചുമണിക്ക് ജനാലയ്ക്കരികിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ നിന്ന് അഞ്ചു മിനിറ്റ് നേരം തുടർച്ചയായി കയ്യടിക്കുകയോ മണി മുഴക്കുകയോ ചെയ്ത് കൊറോണ നിവാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ജനങ്ങൾ അഭിനന്ദിക്കും. കൂടുതൽ സേവനം ചെയ്യാൻ അവർക്ക് അതൊരു പ്രോത്സാഹനമാകും.
ജനതാ കർഫ്യൂ , കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് നമ്മുടെ ജനതയെ തയ്യാറെടുപ്പിക്കുന്നതിനാണ്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂ ആണ് ജനതാ കർഫ്യൂ. കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്കൊരുമിച്ച് അണിചേരാം. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം 130 കോടി ഭാരതീയർ ഏറ്റെടുത്തുകഴിഞ്ഞു. ഈ പോരാട്ടത്തിൽ ഭാരതം വിജയം നേടും.
നേരത്തെയുള്ള ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം;
കൊച്ചിയിലെ ടൂറിസം ഇൻഡസ്ട്രിയിൽ സാമാന്യം മികച്ച അനുഭവ പരിചയം ഉള്ള സുഹൃത്ത് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടൽ ശൃംഖലയിൽ ഇന്നലെ മുതൽ ഏകദേശം 25% ബുക്കിംഗ് ക്യാൻസൽ ആയിരിക്കുന്നു.
പിണറായി വിജയൻ സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിദേശ ടൂറിസ്റ്റുകളുടെ ബുക്കിംഗ് ക്യാൻസൽ ആയിക്കൊണ്ടിരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലും സന്ദർശനത്തിനെത്തുന്ന മലയാളികൾക്ക് കൂടുതൽ പരിശോധനയോ വിലക്കോ വരാൻ സാധ്യതയുണ്ട്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിക്കും. ലോകത്ത് കൊറോണ ബാധയുള്ള മിക്ക രാജ്യങ്ങളും ഇത്തരത്തിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നിരിക്കെ എന്തിനാണ് കേവലം മൂന്ന് പേർക്ക് മാത്രം സ്ഥിരീകരിച്ച വൈറസ് ബാധയുടെ പേരിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?