മോദി സര്‍ക്കാരിനെ പാപ്പരാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പെട്രോൾ വിലവർദ്ധനവിൽ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്: ബി ഗോപാലകൃഷ്ണന്‍
തൃശൂര്‍: പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിക്കുന്നവർക്ക് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയാത്തതിന് കാരണമായ മോദി സര്‍ക്കാരിന്റെ നയങ്ങളെ പഴിച്ചവര്‍ക്കായാണ് മറുപടി. ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് ഇന്ധനവില കുറയ്ക്കുമ്പോള്‍ ഇന്ധന ഉപഭോഗം കൂടുകയും ഡോളറിന് ലാഭവും രൂപയ്ക്ക് നഷ്ടവും ഉണ്ടാകുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍റെ വിലയിരുത്തൽ.
സാമ്പത്തിക അടിയന്തരാവസ്ഥ ലോകത്ത് ഉണ്ടായാല്‍ രാജ്യത്ത് അരാജകത്വവും ക്ഷമാമവും പടരുന്ന സ്ഥിതിയാവും. ഈ അവസ്ഥയിൽ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് എന്ന് ചിന്തിക്കേണ്ടതില്ല. യുപിഎ ഭരിക്കുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഇന്ധനവില തന്നെയാണ് ഇപ്പോഴും ഉപഭോക്താവ് കൊടുക്കുന്നത്. സര്‍ക്കാരിനെ പാപ്പരാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ല. ഗോപാലകൃഷ്ണൻ പറഞ്ഞു.
മോദി കൊള്ളയടിക്കുന്നുവെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍. മോദി കൊള്ളയടിക്കുന്നുവെന്ന് പറയുമ്പോള്‍ സര്‍ക്കാരും ജനങ്ങളും രണ്ടാണോ? മോദി സ്വന്തം സമ്പാദിക്കുന്നുണ്ടോ? ഇതൊന്നും വിശദമാക്കാതെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും വിദ്വേഷവും ഉണ്ടാക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് അനുസരിച്ച് ലോകരാജ്യങ്ങള്‍ ഒന്നും വില കുറച്ചിട്ടില്ല. ഇന്ധനവില കൂട്ടിയിട്ടില്ല മോദി സര്‍ക്കാര്‍ മറിച്ച് എക്‌സൈസ് തീരുവ ഖജനാവില്‍ കരുതല്‍ നിക്ഷേപമായി ശേഖരിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്.
ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് ഇന്ധന വില കുറയ്ക്കുമ്പോള്‍ ഉപഭോഗം കൂടുകയും ഡോളറിന് നേട്ടവും രൂപയ്ക്ക് നഷ്ടവുമാണ് സംഭവിക്കുക.ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ മാത്രമാണ് തീരുവ വര്‍ധിപ്പിക്കാന്‍ കഴിയുക. ഇത് ഉപഭോക്താക്കള്‍ക്ക് വീതിച്ചു കൊടുത്താല്‍ ഇന്ധനത്തിന്റെ ഉപയോഗം കൂടുമെന്നല്ലാതെ അത് കമ്പോളത്തില്‍ പ്രതിഫലിക്കാനും ഇടയില്ലെന്നും അദ്ദേഹം പറയുന്നു.