കൊവിഡ് 19; ആരോഗ്യം വീണ്ടെടുത്ത് വുഹാന്‍, ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 475 മരണം

single-img
19 March 2020

റോം: കൊറോണ ബാധടെത്തുടര്‍ന്ന് ലോകത്ത് മരണസംഖ്യ 8944 ആയി. വൈറസ് ബാധയില്‍ നിന്ന് ചൈനയും വുഹാന്‍ നഗരവും കരകയറുന്ന സൂചനകള്‍ ലഭിക്കുമ്പോള്‍ ഇറ്റലിയില്‍ രോഗം സംഹരതാണ്ഡവമാടുകയാണ്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരണപ്പെട്ടത് 475 പേരാണ്. കൊവിഡ് വൈറസ് ബാധിച്ച് ഒരുരാജ്യം ഒരു ദിവസ ത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. വൈറസിന്റെ വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇറ്റലിയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും.

ഇറ്റലിയില്‍ വൈറസ് ബാധിച്ച്‌ ഇതുവരെ മരണത്തിന് കീഴടങ്ങിയത് 2978 പേരാണ്. ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചതും ഇറ്റലിയെയാണ്. ഇറാനില്‍ 147 പേരും സ്‌പെയിനില്‍ 105 പേരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രിട്ടണില്‍ മരണം നൂറ് കടന്നു.

ഫ്രാന്‍സില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89പേരാണ് ഇവിടെ മരിച്ചത്. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക – കാനഡ അതിര്‍ത്തി അടച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം ഗാരി നെവില്‍ തന്റെ രണ്ട് ഹോട്ടലുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്.