‘രാജ്യ സഭാ സീറ്റിനു വേണ്ടി വിറ്റത് രാജ്യത്തെ ജനങ്ങള്‍ക്ക് പരമോന്നത നീതി പീഠത്തില്‍ അവശേഷിക്കുന്ന വിശ്വാസത്തെ’; രഞ്ജന്‍ ഗൊഗോയെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യ സഭയിലേക്ക് നാമ നിര്‍ദേശം ചെയ്ത നടപടി വന്‍ വിവാദം ഉയര്‍ത്തിയിരിക്കുകയാണ്. പരമോന്നത നീതി പീഠത്തിന്റെ ന്യായാധിപ സ്ഥാനത്തിനിരുന്ന് ഗൊഗോയ് അയോധ്യകേസെടക്കം നിരവധി സുപ്രധാന വിധികള്‍ പ്രസ്താവിച്ച വ്യക്തിയാണ്. ഭരണകക്ഷിയായ ബിജെപിക്ക് ചെയ്ത ഉപകാരങ്ങളുടെ സ്മരണയാണ് രാജ്യസഭാംഗത്വമെന്ന് വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്.
രഞ്ജന്‍ ഗൊഗോയുടെ രാജ്യസഭാംഗത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ഷാഫി പറമ്പില്‍ എംഎല്‍എ. ഒരു രാജ്യസഭാ സീറ്റിനുവേണ്ടി ഗൊഗോയ് വിറ്റത് രാജ്യത്തെ 133 കോടി ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തില്‍ അവശേഷിക്കുന്ന വിശ്വാസത്തെയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
”#quid_pro_quo
ഒരു ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അതിൽ എപ്പോഴും ഒരു പ്രതിഫലം ഉണ്ടായിരിക്കണം എന്നത് ഒരു അടിസ്ഥാന തത്വമാണ്; അതായത് വിലമതിക്കപ്പെട്ട എന്തിനോ പകരം മറ്റെന്തിന്റെയോ കൈമാറ്റം.
പൊതു നിയമത്തിൽ, തുല്യവസ്തു എന്ന് പരിഭാഷപ്പെടുത്താവുന്ന ക്വിഡ് പ്രോ ക്വോ (Quid pro quo ) സൂചിപ്പിക്കുന്നത് ഒരു കൈമാറ്റത്തിന്റെ ഔചിത്യമോ നീതിയുക്തതയോ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തിൽ മൂല്യമുള്ള എന്തിനോ പകരമായി അല്ലെങ്കിൽ പ്രത്യുപകാരമായി ഒരു വസ്തുവോ സേവനമോ വ്യാപാരം (കച്ചവടം) ചെയ്യപ്പെട്ടു.
ഒരു രാജ്യസഭാ സീറ്റിന് വേണ്ടി (ഉൾപ്പടെയുള്ള ആനുകൂല്ല്യങ്ങൾക്കായി) ഗൊഗോയി വിറ്റത് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ 133 കോടി ജനങ്ങൾക്ക് അവശേഷിക്കുന്ന വിശ്വാസത്തെയാണ്.
ദീപക്ക് മിശ്രയുടെ കാലത്തെ ചാഞ്ചല്ല്യത്തെ
പരസ്യമായി വിമർശിച്ച് രംഗത്ത് വന്നവരിൽ ഒരാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവുമ്പോൾ ഒരു വിൽപ്പന ചരക്കാവുന്ന സാഹചര്യം ഉണ്ടാവുമെന്ന് കരുതിയവർ കുറവായിരിക്കും . അത് ഉണ്ടാക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു എന്ന് പിന്നീടുള്ള പല വിധികളും നമ്മളോട് പറയാതെ പറഞ്ഞ് കൊണ്ടേയിരുന്നു .
മോദി രാജ്യസഭാ സീറ്റുൾപ്പടെയുള്ള വാഗ്ദാനം കൊണ്ട് (ഒരു പക്ഷെ ചില ഭീഷണികൾ കൊണ്ടും ) വാങ്ങിയ വിധികൾ ഭരണഘടനയുടെ മൂല്യങ്ങളെ ലോജിക്കില്ലാതെ വെല്ലുവിളിക്കുന്നവയായപ്പോ , അഴിമതി കേസിൽ വിധി പറയേണ്ട കോടതി പ്രധാനമന്ത്രിയുടെ വക്കാലത്തെടുത്തപ്പോ , കുതിരക്കച്ചവടത്തിൽ ഇടനിലക്കാരനെപ്പോലെ കോടതി പെരുമാറിയപ്പോ മോദി വിജയിച്ചിരുന്നു .. പക്ഷെ നീതിയും നീതിപീഠവും നീതി ആഗ്രഹിച്ചവരും പരാജയപ്പെട്ടു.
താൻ പ്രസ്താവിച്ച വിധികൾ കൊണ്ട് വരിക്കേണ്ടി വന്നത് മരണമാണെങ്കിൽ പോലും ജസ്റ്റിസ് ലോയയുടെ ധീരതക്കും നീതി ബോധത്തിനും ഇന്നും മരണമില്ല .
പക്ഷെ ഇവിടെ ഓരോ വിധിയിലും മരണം സംഭവിച്ച് കൊണ്ടേയിരിക്കുകയായിരുന്നു..വിധിച്ചയാളുടെ നീതി ബോധത്തിന്റെ ..ഭരണഘടനയുടെ..
ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തിലൂടെ ഒരു കാര്യം വ്യക്തമാണ് .. something was for something ..
പോലീസ് , ദേശീയ അന്വേഷണ ഏജൻസികൾ , പട്ടാള മേധാവി , തെരഞ്ഞെടുപ്പ് കമ്മീഷൻ , ഗവർണ്ണമാർ , ഒരു വേള പ്രസിഡന്റ് ഓഫ് ഇന്ത്യ , പിന്നെ ദേശീയ മാധ്യമങ്ങൾ , ഒടുവിൽ ഇപ്പോൾ പരമോന്നത നീതി പീഠം ..വിധേയരുടെ , അടിമത്വത്തിൽ ചുമതല മറന്ന് മോദി -ഷാ കൂട്ടുകെട്ടിന്റെ ഭൃത്യരാവാൻ മത്സരിക്കുന്നവരുടെ പട്ടിക നീളുമ്പോൾ ജനതയുടേതല്ലാതെ മറ്റൊരു പ്രതിരോധമില്ല ..”