ഉപകാര സ്മരണയിൽ തെളിയുന്ന തലവര; രഞ്ജൻ ഗൊഗോയുടെ നിയമനം വിവാദത്തിൽ
ഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ മുൻ സുപ്രീംകോടതി ജഡ്ജിമാരും പ്രതിപക്ഷവും രൂക്ഷവിമർശവുമായി രംഗത്ത്. രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അംഗീകരിച്ചതിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാരും സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസും സിപിഎമ്മും രംഗത്തെത്തുകയും ചെയ്തു.
അയോധ്യ, റഫാൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് അനുകൂലമായ വിധിയെഴുതിയ ജസ്റ്റിസ് ഗൊഗോയ്‌ക്ക് അധികംവൈകാതെതന്നെ രാജ്യസഭാംഗത്വം നൽകിയതാണ് വിമർശിക്കപ്പെടുന്നത്. ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തതും റഫാൽ അഴിമതി ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റമുക്തനാക്കിയതും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപണ വിധേയനായ ജഡ്ജി ലോയയുടെ ദുരൂഹ മരണ കേസ് അടച്ചതും ജമ്മു-കശ്മീരിന്റെ 370 റദ്ദാക്കാനുള്ള സാവകാശം നൽകിയതും കനയ്യ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ഒഴിവാക്കിയതും ഗൊഗോയി ആയിരുന്നു.
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ രാജ്യസഭാപ്രവേശത്തെ വിമർശിച്ച് അദ്ദേഹത്തോടൊപ്പം ജോലിചെയ്ത് വിരമിച്ച ജഡ്ജിമാരും ഇപ്പോൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.2018 ജനുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളെ ചോദ്യം ചെയ്ത് ജസ്റ്റിസ് ഗൊഗോയ്‌ക്കൊപ്പം പത്രസമ്മേളനം നടത്തിയ ജസ്റ്റിസുമാായ കുര്യൻ ജോസഫ്, മദൻ ബി. ലോകുർ എന്നിവരും ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരേയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ജുഡീഷ്യറിയിൽ സാധാരണക്കാർക്കുള്ള വിശ്വാസത്തെ ഉലയ്ക്കുന്നതാണ് ജസ്റ്റിസ് ഗൊഗോയിയുടെ നടപടി. ജഡ്ജിമാരിലെ ഒരു വിഭാഗം പക്ഷപാതികളും ഭാവി നേട്ടങ്ങൾ പ്രതീക്ഷിക്കുന്നവരുമാണെന്ന പ്രതീതിയുണ്ടാകുന്നത്, രാഷ്ട്രത്തിന്റെ അടിത്തറ തന്നെ ഇളക്കും. അത്തരം ഭീഷണിയുണ്ടെന്നു വ്യക്തമാക്കാനാണ് അന്നു ഞങ്ങൾ പത്രസമ്മേളനം നടത്തിയത്. ഇപ്പോൾ ആ ഭീഷണി വർധിച്ചിരിക്കുന്നു. വിരമിച്ചശേഷം പദവികൾ സ്വീകരിക്കേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചത് ഇക്കാരണം കൊണ്ടു കൂടിയാണ് – ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ വലിയ അദ്‌ഭുതമില്ല, മറിച്ച് അത് ഇത്രയും വേഗം സംഭവിച്ചതാണ് തന്നെ ആശ്ചര്യപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് ലോകുറും പ്രതികരിച്ചു. ഉപകാരസ്മരണയ്ക്കായി ജസ്റ്റിസ് ഗൊഗോയ്‌ക്ക് എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.