കൊവിഡിന്റെ ഫുൾഫോം പറഞ്ഞിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം; കോൺഗ്രസ് നേതാവിന്റെ ചോദ്യത്തിന് മുമ്പിൽ മുട്ടിടിച്ച് ബി.ജെ.പി വക്താവ്
ഡൽഹി: ചാനൽ ചർച്ചാ വിഷയം കൊവിഡ് 19 നെക്കുറിച്ചായിരുന്നു. എന്നാൽ കൊവിഡിന്റെ ഫുൾഫോം പോലും അറിയോതെ ചർച്ചക്ക് വന്നിരുന്നാൽ എന്ത് ചെയ്യണം. ഇരുത്തി വെള്ളം കുടിപ്പിച്ച് വിടണം. കോൺഗ്രസ് വക്താവും പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം തലവനുമായ രോഹൻ ഗുപ്തയും ബി.ജെ.പിയുടെ ദേശീയ വക്താവായ സംപിത് പത്രയോട് അത്രയെ ചെയ്തുള്ളു. സംപിത് പത്ര ഡോക്ടറാണ്. ഒറിജിനൽ എം.ബി.ബി.എസ്. അതും കഴിഞ്ഞ് മാസ്റ്റർ ഓഫ് സർജറി (എം.എസ്) ബിരുദവും ഉണ്ടെന്നാണ് വാദം. എന്നിട്ടാണ് സാമാന്യ അടിത്തറ ഇല്ലാതെ ചർച്ചക്ക് വന്നിരുന്ന് നാണം കെട്ടത്.
ദേശീയ ചാനലായ എ.ബി.പി(ആനന്ദ ബസാർ പത്രിക) ന്യൂസിൽ കഴിഞ്ഞ ദിവസം കൊറോണയെപ്പറ്റി നടന്ന ചർച്ചയാണ് സംഭവത്തിന് ആധാരം. പത്രക്ക് എതിരാളി കോൺഗ്രസ് വക്താവും പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം തലവനുമായ രോഹൻ ഗുപ്ത. ചർച്ച ചൂടേറിയതോടെ സംപിത് പത്ര അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞു തുടങ്ങി. അതേടെയാണ് കൊവിഡിന്റെ ഫുൾഫോം ഒന്ന് പറയാൻ രോഹൻ ഗുപ്ത പത്രയോട് ആവശ്യപ്പെട്ടത്.അതോടെ പത്രയുടെ പിടിവിട്ടു. തുടങ്ങി തപ്പിക്കളി.. വിഷയം മാറ്റാൻ പത്ര ആവത് ശ്രമിച്ചെങ്കിലും ഗുപ്ത ഒരു തരിപോലും വിട്ടുകൊടുത്തില്ല. അപ്പോഴെക്കും അവതാരക ഇടപെട്ടു. ജനറൽ നോളജ് ചോദ്യമുന്നയിക്കാനുള്ള വേദിയല്ല ഇതെന്നായിരുന്നു പത്രയെ ന്യായീകരിച്ച് അവരുടെ മറുപടി. അതിൽനിന്ന് ഒരു കാര്യം പ്രേക്ഷകർക്ക് വ്യക്തമായി. ചാനൽ അവതാരകക്കും അറിയില്ല കൊവിഡിന്റെ ഫുൾഫോം.
മുമ്പ്, ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ ഇക്കോണമിയാക്കുമെന്ന് പ്രധാനമന്ത്രി മോദി വീമ്പ് പറഞ്ഞപ്പോൾ മറ്റൊരു ചാനൽ ചർച്ചയിൽ അഞ്ച് ട്രില്യണിൽ എത്ര പൂജ്യമുണ്ടെന്ന് ചോദിച്ചപ്പോഴും പത്ര തപ്പിക്കളിച്ചിരുന്നു. അധികം വൈകാതെയാണ് ഇപ്പോഴത്തെ കൊട്ട് കിട്ടിയിരിക്കുന്നത്.
വീണ്ടും താൻ പത്രതന്നെ എന്ന് സംശയലേശമന്യേ തെളിയിച്ചു എന്നാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ പത്രയെ ട്രോളുന്നത്.