തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരാധകർ കൂടിയത് തെറ്റ്: സ്നേഹം മനസ്സിൽ മതിയെന്ന് രജിത് കുമാർ
കൊറോണ വെെറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ രോഗം വിമുക്ത പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്ന് ബിഗ്ബോസിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാർ. തിരുവനന്തപുരം ആറ്റിങ്ങലിലെ സ്വന്തം വീട്ടിൽ വച്ച് രാവിലെ പ്രാദേശിക മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമിപ്പോൾ മുൻതൂക്കം നൽകേണ്ടത് രോഗശമനത്തിനുള്ള പ്രവർത്തനങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരിയിൽ നടന്ന സംഭവങ്ങൾ തൻ്റെ അറിവോടെയല്ലെന്നും സുഹൃത്തുക്കളും ആരാധകരുമായിട്ടുള്ള ചിലർ സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഈ ഒരു സംഭവത്തെ പറ്റി മനസ്സിലാക്കിയത്. ഞാൻ ഇതിനെപ്പറ്റി മനസ്സാ വാചാ അറിഞ്ഞിട്ടില്ല. മറ്റുള്ളവരെ വിളിച്ചുപറയാൻ എൻ്റ കെെയ്യിൽ മൊബൈൽ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു- രജിത് കുമാർ പറയുന്നു.
ജനങ്ങൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടായിരിക്കും അവർ വിമാനത്താവളത്തിൽ എത്തിയത്. പോലീസ് പറഞ്ഞതുപോലെയാണ് ഞാൻ നെടുമ്പാശ്ശേരിയിൽ ചെയ്തത്. ഇത്രയും ആരാധകർ അവിടെ കൂടെ നിന്നപ്പോൾ അവരെ കൈവീശി കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അവരോടൊന്നുംസംസാരിക്കാൻ കഴിഞ്ഞില്ലെന്നും രജിത് കുമാർ പറഞ്ഞു. തന്നെ സ്വീകരിക്കുവാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജനങ്ങൾ കൂടിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഈ വൈറസിനെതിരെ പോരാടാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്. സ്നേഹം നമുക്ക് എപ്പോൾ വേണമെങ്കിലും പ്രകടിപ്പിക്കാം. എന്നാൽ അസുഖം വന്ന് നമുക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് ഭയങ്കരമായിരിക്കും. വൈറസ് ബാധ കഴിയുന്നതുവരെ തന്നെ ആരും ഫോൺ പോലും ചെയ്യേണ്ടതില്ലെന്നും ഇവിടേക്ക് ഓടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.