രഞ്ജൻ ഗൊഗോയ് അറിയപ്പെടുക ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെ പേരില്‍: കപില്‍ സിബല്‍
കഴിഞ്ഞ ദിവസം രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിലൂടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സമാനമായി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ചശേഷം രാജ്യസഭാംഗമായ മുന്‍ ജസ്റ്റിസ് എച്ച്ആര്‍ ഖന്നയും ഗൊഗോയിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എടുത്തുപറഞ്ഞാണ് കപില്‍ സിബൽ വിമർശനം ഉന്നയിച്ചത്.
ജസ്റ്റിസ് ഖന്ന സർവീസ് കാലയളവിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും സര്‍ക്കാരിന് വേണ്ടി നിലകൊണ്ടതിന്റെയും നിയമത്തെ മുറുകെ പിടിച്ചതിന്റെയും പേരിലായിരിക്കും ഓര്‍മ്മിക്കപ്പെടുക. പക്ഷെ ഇവിടെ ഗൊഗോയ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേര്‍ന്ന് നിന്നതിന്റെയും ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെയും പേരിലായിരിക്കും അറിയപ്പെടുക എന്ന് കപില്‍ സിബല്‍ പറയുന്നു. അതേപോലെ തന്നെ രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമർശിച്ചുകൊണ്ട് മുന്‍ ജഡ്ജ് മദന്‍ ബി ലോക്കൂറും രംഗത്തെത്തിയിരുന്നു.