ബംഗാളില്‍ കോണ്‍ഗ്രസ്- സിപിഎം ബന്ധം തകര്‍ക്കാനുള്ള മമതാ ബാനര്‍ജിയുടെ ശ്രമം പാളി
പശ്ചിമ ബംഗാളിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപിഎം സഖ്യം തകര്‍ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശ്രമം പാളി. ഒഴിവുള്ള രാജ്യസഭാ സീറ്റിൽ കോൺഗ്രസ് പാർട്ടി മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനത്തെ ബംഗാളിലെ കോണ്‍ഗ്രസ് തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഈ മാസം 12ന് ഒരു ദിവസം മുമ്പാണ് മീരാകുമാറിന്റെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസ് സോണിയാ ഗാന്ധിയും ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയും ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
പക്ഷെ തങ്ങൾ സിപിഎം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ചൗധരിയെ തന്നെയെ പിന്തുണക്കൂ എന്ന ഉറച്ച നിലപാട് ബംഗാള്‍ കോണ്‍ഗ്രസ് എടുത്തതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം നടപ്പിലാകാതെ പോകുകയായിരുന്നു.