കൊറോണ ബാധിച്ച് ലോകത്ത് 6000 പേർക്കകത്തുമാത്രമേ മരിക്കുള്ളുവെന്ന് കലിയുഗ ജ്യോത്സ്യൻ; മരണം 6500 കടന്നു: പ്രവചനം പാളിയതോടെ ജ്യോത്സ്യനെ കാണാനില്ല
കൊറോണ വൈറസിൻ്റെ വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിലേക്ക് കൊറോണ പടർന്നുകൊണ്ടിരിക്കുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതുവരെ 13 പേര്‍ രോഗമോചിതരായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ രണ്ടുവിദേശികള്‍ ഉള്‍പ്പടെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനം കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ശക്തമായ സുരക്ഷാ മുൻകരുതലുകളാണ് ആരോഗ്യവകുപ്പ് ഈ അവസരത്തിൽ കൈക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കും, ഈ ലോകം എന്ന ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായികലിയുഗ ജോത്സ്യൻ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായർ രംഗത്തെത്തിയിരുന്നു. നിപ്പ വൈറസിൻ്റെ ഉത്ഭവവും വ്യാപനവും താൻ മുമ്പ് പ്രവചിച്ചതാണെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
2020 ഏപ്രിൽ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു . നിപ്പാ വൈറസിൻ്റെ വരവും പോക്കും താൻ കൃത്യമായി പ്രവചിച്ചതാണെന്നും അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യൻ പറയുന്നുണ്ട്. കൊറോണ ബാധിച്ച് ലോകത്ത് 6000 പേർക്കകത്തുമാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിക്കുന്നുണ്ട്.
എന്നാൽ കൊറോണ ബാധമൂലം ലോകത്തെമ്പാടും മരിച്ചവരുടെ എണ്ണം 6500 കടന്നു. ഇറ്റലിയില്‍ 24മണിക്കൂറിനുള്ളില്‍ മരിച്ചത് 368 പേരാണ്. ആകെ മരണസംഖ്യ 1809ആയി.യൂറോപ്പിലാകെ മരണം 2000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 1,62,933 പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 80,000 ത്തിലേറെ പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൈനയില്‍ മാത്രം 3,199 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ കൊറോണ ബാധിച്ച് കര്‍ണാടകയിലും ഡല്‍ഹിയിലും ഓരോരുത്തര്‍ വീതം മരിച്ചു.
പ്രവചനം പാളിയതോടെ സന്തോഷ് നായർ സമുഹമാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷനായെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രവചനങ്ങൾ പടച്ചുവിടുന്നവരെ സർക്കാർ ഇടപെട്ട് വിലക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കില്ലെന്നാണ് ജോത്സ്യൻ പ്രവചനത്തിൽ പറയുന്നത്. ഈ വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നതെന്നും പ്രചരണം നടത്തുന്നുണ്ട്. ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാൽ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഗൾഫു രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്. ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടുതലായതിനാൽ കൊറോണ വൈറസ് ഇവിടെയും ഭയപ്പെടുത്തില്ല. തണുപ്പു രാജ്യങ്ങളിൽ താമസിക്കുന്നവർ മാത്രം കൊറോണാ വൈറസിനെ ഭയന്നാൽ മതിയെന്ന വാദവും ജോത്സ്യൻ ഉയർത്തുന്നുണ്ട്. ടി പി സെൻകുമാർ പറയുന്നതുപോലെ ആരോഗ്യവിദഗ്ധർക്കുപോലും അറിവില്ലാത്ത കാര്യങ്ങളാണ് ജോത്സ്യൻ പറയുന്നതെങ്കിലും അതിന് ആധികാരികതയ്ക്കായി സർക്കാറിനെയും ഇദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്. ഭയപ്പെടാതെ ഭരണകൂട സംവിധാനങ്ങളിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നുമൊക്കെ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കഴിഞ്ഞാൽ മതിയെന്നും ജോത്സ്യൻ പറഞ്ഞിരുന്നു.