കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

single-img
16 March 2020

മലപ്പുറം സ്വദേശികളായ രണ്ട് പേരും ഒരു കാസര്‍കോട് സ്വദേശിക്കും ഉള്‍പ്പടെ കേരളത്തിൽ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടുകൂടി കേരളത്തില്‍ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം 12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്.

നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. കേരളത്തില്‍ ഇന്ന് മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. വൈറസ് ബാധ സംശയിക്കുന്നവരില്‍ നിന്നുള്ള 2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുന്‍കരുതല്‍ എന്ന നിലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേപോലെ തന്നെ വിവാഹചടങ്ങുകള്‍ക്ക് പരമാവധി നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും പ്രതിരോധത്തിനുള്ള ജാഗ്രത ഇനിയും കൂടുതല്‍ ശക്തമാക്കണമെന്നും എല്ലാ പഴുതുകളും അടയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ശനമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുതിയതിന്റെ ഭാഗമായി ഇനി വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാരെയും പരിശോധിക്കും. വിമാനത്തില്‍ കേരളത്തില്‍ നിന്നും വിദേശത്തേക്ക് പോകുന്നവരെയും പരിശോധിക്കും. ഇതിനായി എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകളുടെ എണ്ണം കൂട്ടും.

നിലവില്‍ നിരീക്ഷണം കഴിഞ്ഞ് ആശുപത്രികളില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്യുന്നവരെ സര്‍ക്കാര്‍ തന്നെ നേരിട്ട് വീടുകളിലെത്തിക്കും. അതേപോലെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗലക്ഷങ്ങള്‍ കാണിക്കുന്നവരെ സര്‍ക്കാര്‍ ഇടപെട്ട് ആശുപത്രിയിലെത്തിക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.